റിയാദ്: ‘ഫലപ്രദമായ ആശയവിനിമയ’ സംവിധാനത്തിൽ ജി 20 രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ പുറത്തിറക്കിയ 2024ലെ കമ്യൂണിക്കേഷൻസ് ആൻഡ് ടെക്നോളജി ഡെവലപ്മെൻറ് സൂചികയിലാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. ആശയവിനിമയ സാങ്കേതിക വികസന മേഖലയിൽ തുടർച്ചയായി രണ്ടാം തവണയും രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തു. 170 രാജ്യങ്ങളിലെ ഡിജിറ്റൽ വികസനവും ആശയവിനിമയ, സാങ്കേതിക സേവനങ്ങളിലെ പുരോഗതിയും നിരീക്ഷിച്ചും ഉപസൂചകങ്ങളെ അളന്നുമാണ് അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂനിയൻ സൂചിക പുറപ്പെടുവിച്ചത്. കമ്യൂണിക്കേഷൻസ് ആൻഡ് ടെക്നോളജി മേഖല സാക്ഷ്യം വഹിച്ച തുടർച്ചയായ വികസനത്തിന്റെ സ്ഥിരീകരണമായാണ് ഈ നേട്ടത്തെ കണക്കാക്കുന്നത്.
ഈ മേഖല കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അതിന്റെ ശ്രമങ്ങളുടെ വിപുലീകരണവുമായാണ് ഇത് വരുന്നത്. ഈ ആഗോള റാങ്ക് നേടുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സൂചകങ്ങളിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇതെല്ലാം സംഭാവന നൽകി. രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ശക്തിയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചയും വികസനവും വർധിപ്പിക്കുന്നതിലും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും നൽകുന്ന സംഭാവനയെ സ്ഥിരീകരിക്കുന്നതാണ് തുടർച്ചയായ ഇൗ നേട്ടമെന്ന് കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ആശയവിനിമയ, സാങ്കേതിക വിപണിയാണ് സൗദിയിലേത്. വിപണിക്ക് 166 ശതകോടി റിയാലിന്റെ വലുപ്പമുണ്ട്.
മൊബൈൽ ടെലികമ്യൂണിക്കേഷൻ സേവന സബ്സ്ക്രിപ്ഷനുകളുടെ നിരക്ക് ജനസംഖ്യയുടെ 198 ശതമാനം എത്തി.
രാജ്യത്തിലെ പ്രതിമാസ പ്രതിശീർഷ ഡാറ്റ ഉപഭോഗ നിരക്ക് ആഗോള ശരാശരിയേക്കാൾ മൂന്ന് മടങ്ങ് കവിഞ്ഞെന്നും കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.