ബുറൈദ: രാജ്യത്തെ തൊഴിലാളികളുടെ പ്രധാന അവകാശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ ദാതാവിന്റെ ഭാഗത്ത് നിന്നുള്ള ഇവയുടെ ലംഘനം കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കും.
ഒപ്പിടുന്നതിന് മുമ്പ് തൊഴിൽ കരാർ വായിച്ച് ബോധ്യപ്പെടാനും അതിന്റെ കോപ്പി കൈവശം സൂക്ഷിക്കാനും തൊഴിലാളിക്കുള്ള അവകാശമാണ് ആദ്യത്തേത്. പാസ്പോർട്ട് അടക്കമുള്ള തന്റെ ഒദ്യോഗിക രേഖകളെല്ലാം തൊഴിലാളിക്ക് സൂക്ഷിക്കാം. ഇഖാമ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ പുതുക്കുന്നതിനുള്ള ഫീസ് തൊഴിലാളിയിൽനിന്ന് ഈടാക്കാൻ പാടില്ല. വായിച്ചുബോധ്യപ്പെട്ടതല്ലാത്ത ഒരു രേഖയിലും ഒപ്പിടാതിരിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ട്.
തൊഴിൽദാതാവിൽനിന്നുള്ള മനുഷ്യത്വപരമായ പെരുമാറ്റവും തൊഴിലാളിയുടെ അവകാശമാണ്. മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കീഴിൽ ജോലി ചെയ്യാൻ തൊഴിൽ ദാതാവ് നിർബന്ധിക്കുന്ന പക്ഷം തൊഴിലാളിക്ക് നിരസിക്കാം. അമിത സൂര്യതാപത്തിലോ മോശം കാലാവസ്ഥയിലോ ജോലി ചെയ്യാതിരിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്.
ജോലിക്കിടയിലെ ഇടവേള, കൃത്യസമയത്തെ വേതനം, അവധി, നാട്ടിൽ പോയിവരുന്നതിനുള്ള വിമാന ടിക്കറ്റ് എന്നിവയിലും തൊഴിലുടമയുടെ ഭാഗത്ത് നിന്നുള്ള കരാർ ലംഘനങ്ങൾ കുറ്റകൃത്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.