റിയാദ്: പുതുതായി പ്രഖ്യാപിച്ച ട്രാൻസിറ്റ് വിസ സൗകര്യം സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവർക്ക്. ലോകത്തെ വിവിധ ലക്ഷ്യങ്ങളിലേക്കു പോകാൻ സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് യാത്രക്കിടയിൽ സൗദി അറേബ്യയിൽ ഇറങ്ങി നാലു ദിവസം (96 മണിക്കൂർ) വരെ തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ സൗജന്യമായി നൽകുന്നത്.
ലോകത്തെ ഏതു രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ നേടി സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാനും ഉംറ തീർഥാടനമോ വിനോദസഞ്ചാരമോ മറ്റ് ആവശ്യങ്ങളോ നിർവഹിക്കാനും കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം കോൺസൽ വിഭാഗം സെക്രട്ടറി അലി അൽയൂസുഫിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉംറയും മദീന സന്ദർശനവും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കുള്ള സന്ദർശനവും നടത്താനാവും. രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാനും സുഹൃത്തുക്കളെ സന്ദർശിക്കാനും സാധിക്കും. എന്നാൽ, ഹജ്ജിന് അനുമതി നൽകില്ല.
അതേസമയം, ട്രാൻസിറ്റ് യാത്രക്കാരെ രാജ്യത്ത് വാഹനം ഓടിക്കാൻ അനുവദിക്കുമെന്ന് സൗദി പൊതുസുരക്ഷ വിഭാഗം അറിയിച്ചു. റെൻറ് എ കാര്‍ സ്ഥാപനങ്ങൾക്കു കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാനാണ് അനുമതി. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ ബിസിനസ് ആപ്ലിക്കേഷനിലുള്ള ‘ഡ്രൈവിങ് ആഥറൈസേഷന്‍ സേവനം’ വഴി കാറുകള്‍ വാടകക്ക് നൽകാനാണ് റെൻറ് എ കാര്‍ സ്ഥാപനങ്ങൾക്ക് അനുമതി.
ഇക്കഴിഞ്ഞ ജനുവരി 30 മുതലാണ് സൗജന്യ ട്രാൻസിറ്റ് വിസ സംവിധാനം നിലവിൽ വന്നത്. സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ട്രാൻസിറ്റ് വിസക്ക് അപേക്ഷിച്ച് നേടാൻ കഴിയും. ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച് സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ് പോവുക. ഉടൻതന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇ-മെയിൽ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും.
സ്വാഗതംചെയ്ത് സൗദി ടൂറിസം അതോറിറ്റി
ജിദ്ദ: സൗദി ദേശീയ വിമാനക്കമ്പനികളിലെ യാത്രക്കാർക്ക് സൗജന്യ ട്രാൻസിറ്റ് വിസ ഏർപ്പെടുത്തിയ തീരുമാനത്തെ സൗദി ടൂറിസം അതോറിറ്റി സ്വാഗതം ചെയ്തു. സൗദി എയർലൈൻസിലും ഫ്ലൈനാസിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനത്തിലൂടെയാണ് അന്താരാഷ്ട്ര യാത്രക്കാർക്ക് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ 90 ദിവസത്തെ സാധുതയുള്ള വിസ അവർക്ക് നേടാനാകും.
രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രകൃതിദത്തമായി മനോഹരമായതും ചരിത്രപരവും പൈതൃകവുമായ സ്ഥലങ്ങൾ എന്നിവ ആസ്വദിക്കാനും സൗദി സമൂഹത്തിന്റെ ഉദാരമനസ്കതയുടെയും ആതിഥ്യമര്യാദയുടെയും സംസ്കാരത്തെക്കുറിച്ച് അറിയാനും അന്താരാഷ്ട്ര യാത്രക്കാർക്ക് ഇതിലൂടെ സാധിക്കും. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഏകീകൃത പ്ലാറ്റ്ഫോമായ ‘നസ്കിൽ’ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും ടൂറിസം അതോറിറ്റി വ്യക്തമാക്കി.
ട്രാൻസിറ്റ് വിസയുടെ സമാരംഭം ടൂറിസം മേഖലയിലെ വികസനത്തിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ കൂടുതൽ തെളിവാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽഖത്തീബ് പറഞ്ഞു. ആഗോള വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ‘വിഷൻ 2030’ന് അനുസൃതമായി ഈ മേഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യും. ട്രാൻസിറ്റിലുള്ള യാത്രക്കാർക്കാണ് ഈ വിസ സേവനം നൽകുന്നതെന്നും അവർക്ക് ഉംറ നിർവഹിക്കാനും ബിസിനസ് യോഗങ്ങൾ നടത്താനും വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കാനും ഇതിലൂടെ സാധിക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.