ജിദ്ദ: രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാൻ ജർമൻ സഞ്ചാരി ജാൻ റോസി സൈക്കിളിൽ സൗദി അറേബ്യയിലെത്തി. സൈക്കിളിൽ ലോക സഞ്ചാരത്തിനിറങ്ങിയ ഈ 29കാരൻ ആറുമാസം നീണ്ട യാത്രക്കൊടുവിലാണ് സൗദിയിലെത്തിയിരിക്കുന്നത്.
സൗദിയോടുള്ള താൽപര്യവും ടൂറിസത്തിന്റെ വൈവിധ്യവുമാണ് യാത്രക്ക് ഈ രാജ്യം തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് സൗദി പ്രസ് ഏജൻസിയുമായി നടത്തിയ അഭിമുഖത്തിൽ ജാൻ റോസി പറഞ്ഞു. ജോർഡൻ വഴിയാണ് സൗദിയിലേക്ക് പ്രവേശിച്ചത്. യാത്രയുടെ തുടക്കത്തിൽ ‘നിയോം’നഗരം സന്ദർശിച്ചു. ശൈത്യകാലത്ത് അതിന്റെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, ആകർഷകമായ ബീച്ചുകൾ, മഞ്ഞുമൂടിയ മലകൾ എന്നിവക്കിടയിൽ ധാരാളം സമയം ചെലവഴിച്ചു.
ശേഷം ‘അൽഉല’ പൗരാണിക മേഖലയിലേക്ക് പോയി. ചരിത്രവും വിവിധ വിനോദ പദ്ധതികളുടെ വികസനവും ഇടകലർന്ന അസാധാരണമായ അനുഭവമാണ് അവിടെ നിന്ന് ലഭിച്ചത്. കണക്കാക്കാൻ കഴിയാത്ത പ്രകൃതിദത്തവും വിനോദസഞ്ചാര കേന്ദ്രങ്ങളാലും സമ്പന്നമായ രാജ്യമാണ് സൗദി അറേബ്യ. പര്യടനം പൂർത്തിയാക്കിയാൽ ജിദ്ദയിൽനിന്ന് കപ്പലിൽ സുഡാനിലേക്ക് പോകും. അവസാന ലക്ഷ്യം ദക്ഷിണാഫ്രിക്കയാണെന്നും ജാൻ റോസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.