ജിദ്ദയിലും മക്കയിലും പരിസരങ്ങളിലും പെയ്ത മഴയുടെ ദൃശ്യങ്ങൾ
ജിദ്ദ: സൗദി അറേബ്യയിൽ വ്യാപക മഴ. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. അതനുസരിച്ച് ശൈത്യവും കടുത്തിട്ടുണ്ട്. റിയാദിൽ അന്തരീക്ഷ ഊഷ്മാവ് 11 ഡിഗ്രി സെൽഷ്യസിൽ താഴെയായി. വെള്ളിയാഴ്ച 8.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ അൽജൗഫിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില.
തൊട്ടടുത്തത് റിയാദിലും. ബാക്കി ഭാഗങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും അതിൽ താഴെയുമാണ്. അതേസമയം ഏറ്റവും കനത്ത തോതിൽ മഴ പെയ്തത് ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രവിശ്യയിലാണ്. വ്യാഴാഴ്ച രാത്രിയോടെ നഗരത്തിൽ ഇടിമിന്നലും മഴയും ശക്തമായി. വൈകീട്ട് മുതൽ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരുന്നുവെങ്കിലും രാത്രി 10നുശേഷമാണ് മഴ തുടങ്ങിയത്. നിർത്താതെ ഇടവിട്ട് പെയ്ത മഴ ജിദ്ദ നഗരത്തിലെ പല താഴ്ന്നഭാഗങ്ങളെയും വെള്ളത്തിലാഴ്ത്തി. മുൻകരുതലായി പല റോഡുകളും അടച്ചു.
മഴ കനത്തതോടെ സിവിൽ ഡിഫൻസ് മൊബൈൽ ഫോൺ വഴി സൈറൺപോലെ അടിയന്തര മുന്നറിയിപ്പ് ശബ്ദസന്ദേശങ്ങൾ അയച്ചു. ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലത്ത് തുടരാനും സന്ദേശത്തിൽ ആവശ്യപ്പെട്ടു.
വടക്കുഭാഗത്താണ് ആദ്യം മഴ തുടങ്ങിയത്. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളിൽ വാഹനങ്ങൾ തകരാറിലായി. താമസകേന്ദ്രങ്ങളിൽനിന്ന് പുറത്തുപോയ പലരും തിരിച്ചുവരാനാകാതെ വഴിയിൽ കുടുങ്ങി. വിമാനങ്ങളുടെ പോക്കുവരവുകളെയും മഴ ബാധിച്ചു. കനത്ത മഴയെ തുടർന്ന് ചില വിമാനങ്ങളുടെ പുറപ്പെടൽ വൈകിയതായി ജിദ്ദ വിമാനത്താവള ഓഫിസ് അറിയിച്ചു. കൂടാതെ പുതുക്കിയ വിമാനസമയം അറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.
ഏറ്റവും കൂടുതൽ മഴയുണ്ടായത് ബസാതീൻ ഡിസ്ട്രിക്റ്റിലാണ്. ഇവിടെ രാത്രി 11 വരെ 44 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ ഖഹ്താനി പറഞ്ഞു.
മഴ തുടരുമെന്നും കാലാവസ്ഥ മാറ്റം മുഴുവൻ സമയവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും വക്താവ് പറഞ്ഞു. മക്ക മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മുൻകരുതലെടുത്തിരുന്നു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തന ഉപകരണങ്ങൾ, ബോട്ടുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നേരത്തേ
വിന്യസിച്ചു. മക്ക, ജിദ്ദ എന്നിവിടങ്ങളിലെ സായാഹ്ന സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകി. ജിദ്ദ, മക്ക, ഖുൻഫുദ, അലീത്, ബഹ്റ എന്നിവിടങ്ങളിൽ റോഡ് ഉപയോഗിക്കുന്നവരോട് ആവശ്യമായ മുൻകരുതലെടുക്കാൻ റോഡ് സുരക്ഷ വിഭാഗം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ട് മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. മുൻകരുതലെന്നോണം ത്വാഇഫിലെ അൽഹദാ റോഡും ഇരുഭാഗത്തേക്കും അടച്ചു.
മക്ക: മഴക്കാലത്ത് താൽക്കാലികമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മക്കയിൽ സുരക്ഷിത പാർക്കിങ് പോയന്റുകൾ ഒരുക്കി മക്ക മുനിസിപ്പാലിറ്റി. ആറ് സ്ഥലങ്ങളിലാണ് സുരക്ഷിത പാർക്കിങ് ഏരിയകൾ ഒരുക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നവാരിയ, ശറായ, അലവിയ്യ മിസ്കി പള്ളിയോട് ചേർന്നുള്ള പാർക്കിങ്, ജബൽ അൽനൂർ, കുദായ്, ദിയാഫ സൂഖിനോട് ചേർന്നുള്ള പാർക്കിങ് എന്നിവയാണ് അവ. ശനിയാഴ്ചവരെ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നും മഴയുണ്ടാകുമ്പോൾ മക്കയിലെ പല റോഡുകളിലും വെള്ളത്തിന്റെ തോത് ഉയരുമെന്നതിനാലുമാണ് സുരക്ഷിത പാർക്കിങ് സൗകര്യം ഒരുക്കിയതെന്ന് മുനിസിപ്പാലിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.