അൽ ബാഹ: മഴക്കെടുതികളുടെ കണക്കെടുപ്പ് നടത്താനും വെള്ളപ്പൊക്കത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും അൽ ബാഹ ഗവർണർ ഡോ. ഹുസാം ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് നിർദേശം നൽകി. കഴിഞ്ഞ ദിവസം മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്നാണിത്.
അണക്കെട്ടുകളും താഴ്വരകളും നിരീക്ഷിക്കണം. ജീവൻ സംരക്ഷിക്കാനും സ്വത്ത് സംരക്ഷിക്കാനും നാശനഷ്ടങ്ങൾ നിർണയിക്കുകയും മെക്കാനിക്കൽ, മാനുഷിക കഴിവുകൾ തയാറാക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
കനാലുകളിലെ വെള്ളപ്പൊക്കവും മേഖലയിലെ പ്രധാന റോഡുകളുടെയും അൽസരാത്ത്, തിഹാമ, അൽബാദിയ എന്നിവക്കിടയിലുള്ള റോഡുകളുടെയും നിരീക്ഷണം ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സജീവമാക്കണമെന്നും വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജാഗ്രത പുലർത്തണമെന്നും ഗവർണർ നിർദേശിച്ചു.
കനത്ത മഴ പെയ്യുമ്പോഴും താഴ്വരകൾ വെള്ളമൊഴുക്കുണ്ടാവുമ്പോഴും ജാഗ്രത പാലിക്കണമെന്നും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും പൗരന്മാരോടും സന്ദർശകരോടും ഗവർണർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.