ജിദ്ദ: ജിദ്ദ നഗരഹൃദയ വികസന പദ്ധതി (ഡൗൺടൗൺ ജിദ്ദ പ്രോജക്ട്) നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. ജിദ്ദയുടെ ഹൃദയഭാഗത്തെ ആഗോള ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. 2021 ഡിസംബറിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. ജിദ്ദ സെൻട്രൽ ഡെവലപ്മെൻറ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
ജിദ്ദയിൽ അൽസലാം കൊട്ടാരത്തിനും കടൽജല ശുദ്ധീകരണ പ്ലാൻറിനുമിടയിലുള്ള നഗരഭാഗമാണ് പദ്ധതിപ്രദേശം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ജിദ്ദ സെൻട്രൽ ഡെവലപ്മെൻറ് കമ്പനി ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കാവശ്യമായ പ്രവർത്തനങ്ങളാണ് ആദ്യം നടപ്പാക്കുക. ഇതിനായി ആദ്യഘട്ടത്തിൽ 400ഓളം കെട്ടിടങ്ങൾ നീക്കം ചെയ്യും. 6.5 കിലോമീറ്ററിൽ ഭൗമാന്തര വൈദ്യുതി കേബിൾ, മലിനജല പൈപ്പ്ലൈൻ, ജലവിതരണ പൈപ്പ്ലൈൻ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ ഉൾപ്പെടുന്നതാണ് കരാർ.
കടൽ നികത്തൽ അടക്കം ജോലികൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുമെന്ന് ജിദ്ദ സെൻട്രൽ കമ്പനി വ്യക്തമാക്കി. മികച്ച എൻജിനീയറിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കടലിനഭിമുഖമായ സ്ഥലത്ത് 2.5 കിലോമീറ്റർ നീളത്തിൽ ബീച്ച് ബെർത്തുകളും ബോട്ടുകൾക്കുള്ള ബെർത്തുകളും ഫ്ലോട്ടിങ് ബെർത്തുകളും നിർമിക്കും.
മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് ജിദ്ദ സെൻട്രൽ വികസന പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ 9.5 കിലോമീറ്റർ നീളമുള്ള നദീതടപ്രദേശം, രാജ്യത്തിനകത്തും പുറത്തും നിന്ന് ബോട്ടുകളെ സ്വീകരിക്കാൻ കഴിയുന്ന അന്താരാഷ്ട്ര സവിശേഷതകളുള്ള തുറമുഖം, 2.1 കിലോമീറ്റർ നീളമുള്ള കടൽതീര സുഖവാസ പ്രദേശം എന്നിവയുടെ നിർമാണവും വിപലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായ സംഭാവന നൽകുന്നതും രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും മികവുറ്റ ജീവിതശൈലി പ്രദാനം ചെയ്യുന്നതുമാണ് പദ്ധതി.
ജിദ്ദ നഗരത്തിന്റെ തനത് വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക രൂപകൽപനകളിലാണ് പദ്ധതി നടപ്പാക്കുക. നഗരത്തിന്റെ മധ്യഭാഗത്ത് നാല് പ്രധാന ലാൻഡുമാർക്കുകളുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു. മ്യൂസിയം, ഓപറ ഹൗസ്, സ്പോർട്സ് സ്റ്റേഡിയം, പവിഴപ്പുറ്റ് ഉദ്യാനം എന്നിവക്ക് പുറമെ ചുറ്റും കാർഷിക തടങ്ങൾ, 10 വിനോദ വിനോദസഞ്ചാര മേഖലകൾ, പൗരന്മാർക്ക് 17,000 ഭവന യൂനിറ്റുകൾ, കപ്പൽശാല, അന്താരാഷ്ട്ര റിസോർട്ടുകളും കഫേകളും, ഷോപ്പിങ് മാളുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.