ബുറൈദ: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് സൗദി വ്യക്തിഗത ലൈസൻസ് നൽകാൻ തീരുമാനിച്ചതായി മീഡിയ ആക്ടിങ് മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു. രാജ്യത്തെ പരസ്യമേഖലയെയും ഡിജിറ്റൽ സംവിധാനങ്ങളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വ്യക്തികൾക്ക് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസ് കരസ്ഥമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് 'ഇഅ്ലാം' പ്ലാറ്റ്ഫോം വഴി അപേക്ഷ നൽകാം. മൂന്നുവർഷത്തേക്ക് 15,000 റിയാലാണ് ഫീസ്. കമീഷൻ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിച്ചാൽ ലൈസൻസ് ലഭിക്കും.
ലൈസൻസ് ലഭിക്കുന്ന സ്വദേശികൾക്ക് രാജ്യത്തിനകത്തും പുറത്തും പരസ്യ മേഖലയിൽ പ്രവർത്തിക്കാം. അന്തർരാജ്യങ്ങളിലെ പരസ്യ ഏജൻസികളുമായി സഹകരിക്കുകയുമാകാം. ജി.സി.സി അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്കും ലൈസൻസ് അനുവദിക്കും.
മറ്റ് വിദേശനാടുകളിലെ പൗരന്മാർക്ക് സൗദി നിക്ഷേപക ലൈസൻസിന്റെ പിൻബലത്തിൽ സോഷ്യൽ മീഡിയ ലൈസൻസിന് അപേക്ഷിക്കുകയോ രാജ്യത്തുള്ള ലൈസൻസികളുമായി കരാറിലേർപ്പെട്ട് പ്രവർത്തിക്കുകയോ ചെയ്യാം. നേരിട്ട് ലൈസൻസ് കരസ്ഥമാക്കിയവർക്ക് അത് മുഖേനയും പ്രാദേശിക കരാറിലേർപ്പെട്ടവർക്ക് അവരുടെ അക്കൗണ്ട് വഴിയുമല്ലാതെ പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്താൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്.
ഓഡിയോ വിഷ്വൽ മീഡിയ നിയമം ആർട്ടിക്കിൾ അഞ്ചിലെ വ്യവസ്ഥകളും മീഡിയ ഉള്ളടക്കനിയന്ത്രണങ്ങളും പാലിക്കുമെന്ന വ്യവസ്ഥയിൽ ചികിത്സയുമായി ബന്ധപ്പെട്ടും മരുന്ന് അടക്കമുള്ള ഉൽപന്നങ്ങളുടെ പേരിലും പരസ്യങ്ങൾ നൽകാൻ സാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.