ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കൽ മുഹമ്മദലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മക്കയിൽ നിന്ന് ഇദ്ദേഹവും സുഹൃത്തുക്കളും ജിദ്ദക്ക് അടുത്തുള്ള ശുഹൈബയിലേക്ക് ചുണ്ടയിട്ട് മീൻ പിടിക്കാൻ വന്നതായിരുന്നു. ഇതിനിടയിൽ പ്രദേശത്ത് പൊടിക്കാറ്റ് വീശി മുഹമ്മദലിയുടെ കണ്ണിൽ മണൽ കേറിയതായും ശേഷം ഇദ്ദേഹം അടുത്തുള്ള വാഹനത്തിലേക്ക് പോവുകയും ചെയ്‌തിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
കാറ്റ് ശക്തമായപ്പോൾ സുഹൃത്തുക്കൾ ചൂണ്ടയിടുന്നത് നിർത്തി വാഹനത്തിനരികിലെത്തിയപ്പോൾ മുഹമ്മദലിയെ കാണാനില്ലായിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല. കാറ്റിെൻറ ശക്തി കുറഞ്ഞപ്പോൾ സുഹൃത്തുക്കൾ വീണ്ടും ചൂണ്ടയിട്ട ഭാഗത്ത് പരിശോധിച്ചപ്പോൾ ചുണ്ടയും മാസ്ക്കും മാത്രം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച മുഴുവനും തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ശനിയാഴ്ച രാവിലെയാണ് സമീപത്തെ വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. 20 വർഷത്തോളമായി പ്രവാസിയായിരുന്നു. നിലവിൽ മക്കയിൽ ബഡ്ജറ്റ് കമ്പനിയിൽ പെയിൻറർ ആയി ജോലിചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ സൂപ്പി, മാതാവ്: ഖദീജ, ഭാര്യ: റജീന, മക്കൾ: ജിൻസിയ, സിനിയ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.