ജിദ്ദ: കോവിഡിനെ പ്രതിരോധിക്കാൻ പുതിയ കാമ്പയിൻ ആരംഭിച്ചു. 'നമ്മുടെ പ്രതിരോധശേഷിയാണ് ജീവിതം' എന്ന ശീർഷകത്തിൽ സൗദി വാർത്താ മന്ത്രാലയത്തിനു കീഴിലെ ഒഫീഷ്യൽ കമ്യൂണിക്കേഷൻ സെൻററാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. കോവിഡിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കൊപ്പം നടത്താൻ പോകുന്ന ഈ ബോധവത്കരണ കാമ്പയിൻ മൂന്നാമത്തേതാണ്. 'നമ്മളെല്ലാവരും ഉത്തരവാദികളാണ്, ജാഗ്രതയോടെ മടങ്ങുക' എന്നീ ശീർഷകത്തിലാണ് നേരത്തേ കാമ്പയിൻ നടന്നത്. ഇരു കാമ്പയിനുകളും വലിയ വിജയമായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ആരംഭിച്ച പുതിയ കാമ്പയിൻ. ഇതിനാവശ്യമായ ഗൈഡും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ ഒട്ടുമിക്ക പൗരന്മാരും കോവിഡ് വാക്സിൻ സ്വീകരിച്ചതും മുൻകരുതൽ നടപടികൾ പാലിച്ചതും പ്രതിരോധശേഷി രൂപപ്പെടുന്നതിന് കാരണമായതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി പറഞ്ഞു.
കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രതിരോധശേഷി ജീവിതത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലേക്കും ജനങ്ങളെ തിരികെ കൊണ്ടുവരാൻ സഹായിച്ചു. ലോകം വലിയതോതിലുള്ള കോവിഡ് കേസുകൾ നിരീക്ഷിച്ചുവരുകയാണ്. എന്നാൽ, പ്രതിരോധശേഷി കൂടിയ രാജ്യങ്ങളിൽ മുൻ ഘട്ടങ്ങളേക്കാൾ ഗുരുതര കേസുകൾ വളരെ കുറവാണെന്നും ആരോഗ്യവക്താവ് ചൂണ്ടിക്കാട്ടി. വാക്സിൻ നൽകിയതു കാരണം മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് സൗദിയിലും ഗുരുതരമായ കേസുകൾ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.