ജിദ്ദ: സൗദിയിൽ റെസ്റ്റോറൻറുകൾക്കും കഫേകൾക്കും നിശ്ചയിച്ച ഒരു ടേബിളിലെ ഉയർന്ന പരിധി റദ്ദാക്കി പകരം ടേബിളുകൾക്കിടയിലെ അകലം മൂന്ന് മീറ്റർ മാത്രമാക്കി. ആരോഗ്യ മുൻകരുതൽ നടപടിയായി റെസ്റ്റോറൻറുകൾക്കും കഫേകൾക്കും 'വിഖായ' പുറപ്പെടുവിച്ച ഒരു ടേബിളിലെ ഉയർന്ന പരിധി പത്ത് ആളുകളിൽ കൂടരുതെന്ന തീരുമാനം റദ്ദാക്കിയതായി മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന മന്ത്രാലയമാണ് വ്യക്തമാക്കിയത്. പകരം ടേബിളുകൾക്കിടയിലെ അകലം മൂന്ന് മീറ്റർ മാത്രമാക്കി മുൻകരുതൽ നടപടികൾ പരിഷ്കരിച്ചിട്ടുണ്ട്.
റെസ്റ്റോറൻറുകളിലേക്കും കഫേകൾക്കും പ്രവേശനം തവക്കൽനാ ആപ്പിൽ വാക്സിൻ പൂർണമായും എടുത്തതായി ആരോഗ്യനില കാണിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് തവക്കൽന സ്റ്റാറ്റസ് നിർബന്ധമില്ല. അകത്തിരുന്നു ഭക്ഷണം കഴിക്കാം.
പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഓട്ടോമേറ്റഡ് ആരോഗ്യ പരിശോധന സംവിധാനത്തിലൂടെ കോഡ് സ്കാൻ ചെയ്തു തവക്കൽന ആപ്ലിക്കേഷനിലെ ആരോഗ്യ നില പരിശോധിച്ചു ഉറപ്പിക്കണം. ഇതിനായി കവാടങ്ങളിൽ നിരീക്ഷകരെ നിയമിക്കണം. ഓട്ടോമേറ്റഡ് ആരോഗ്യ പരിശോധന സംവിധാനമില്ലെങ്കിൽ തവക്കൽനാ ആപ്പിലെ ആരോഗ്യനില കാണിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടണം.
റെസ്റ്റോറന്‍റുകളിലെ എല്ലാ ജീവനക്കാരും എല്ലായ്‌പ്പോഴും മൂക്കും വായും മാസ്ക് ഉപയോഗിച്ചു മൂടിയിരിക്കണം. ഭക്ഷണം വിളമ്പുന്നതിനായിനിശ്ചയിച്ച എല്ലാ സ്ഥലങ്ങളിലും ആളുകൾക്ക് കാണതക്കവിധം ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കിയിരിക്കണം. ഓർഡറുകൾ സ്വീകരിക്കുന്നിടത്തും കാത്തിരിപ്പ് സ്ഥലങ്ങളിലും വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം.
ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ് കണക്കാക്കുക. അവർക്കിടയിൽ സാമൂഹിക അകലം ആവശ്യമില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളിലോ, പ്രവേശന കവാടത്തിലോ തിരക്ക് ഒഴിവാക്കാൻ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ, ഫോൺ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതടക്കമുള്ള സംവിധാനമൊരുക്കണമെന്നും മുനിസിപ്പിൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.