ജിദ്ദ: സൗദി അറേബ്യ ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി മാറുമെന്ന് ടൂറിസം മന്ത്രി അഹ്മ്മദ് അൽഖതീബ് പറഞ്ഞു. 'സൗദി നഗരങ്ങളിൽ വിഷൻ 2030 സംരംഭങ്ങളുടെ സ്വാധീനം' എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2021ൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ആറരക്കോടിയാണ്. ഇവരെല്ലാവരും കൂടി രാജ്യത്ത് 8,000 കോടി റിയാൽ ചെലവഴിച്ചു എന്നാണ് കണക്ക്.
ഇത് റെക്കോഡ് സംഖ്യയാണ്. ടൂറിസം പദ്ധതികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. രാജ്യത്ത് ടൂറിസം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികൾ ടൂറിസം മന്ത്രാലയം തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2030-ഓടെ 10 കോടി വിനോദ സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കാൻ രാജ്യം ലക്ഷ്യമിടുന്നു.
അതിൽ 50 ശതമാനവും രാജ്യതലസ്ഥാനമായ റിയാദിലാണ് എത്തുക എന്നാണ് പ്രതീക്ഷ. പദ്ധതി മൂല്യത്തിന്റെ 50 ശതമാനം വരെ ടൂറിസം പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ടൂറിസം വികസന ഫണ്ട് സന്നദ്ധമാണ്. ബാങ്കുകളും ഇതിനെ പിന്തുണക്കും. മാനവ വിഭവശേഷിയെ കഴിവുറ്റവരാക്കുന്നതിന് ഒരു ലോകോത്തര പരിശീലനകേന്ദ്രം റിയാദിൽ പണിയുന്നതിനുള്ള കരാറിൽ മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ട്.
ടൂറിസം രംഗത്ത് പ്രവർത്തിക്കാൻ 50,000 ത്തിലധികം യുവതി യുവാക്കളായ സ്വദേശികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ടൂറിസം വ്യവസായത്തിൽ 10 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതൽ വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും ആസൂത്രിതമായ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് വരും കാലയളവിൽ ടൂറിസം മേഖലയുടെ ഗണ്യമായ ഉണർവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മധ്യപൗരസ്ത്യ മേഖല സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അറബ് സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ള സഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി സൗദി അറേബ്യയെ മാറ്റുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 'എയർ കണക്ടിവിറ്റി പ്രോഗ്രാമി'ന്റെ ഭാഗമായി സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി ഒരു ഓപൺ പ്ലാനിനെക്കുറിച്ച് വിവിധ വിമാനക്കമ്പനികളുമായി പരിപാടിയുടെ ഭാഗമായി സൂറിച്ചിലേക്കും ബാഴ്സലോണയിലേക്കും യാത്ര ചെയ്യുന്നതിന് സൗദി ദേശീയ വിമാനക്കമ്പനിയുമായി ഇതിനകം കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.