ജിദ്ദ: സൗദിയിൽ കോവിഡ് കുത്തിവെപ്പ് രണ്ടാം ഡോസിനുള്ള എല്ലാ തീയതികളിലും മാറ്റമുണ്ടാവുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ വലിയൊരു വിഭാഗത്തെ ആദ്യ ഡോസിൽ ഉൾപ്പെടുത്തുന്നതിനാണിത്. ആദ്യ ഡോസ് നൽകുന്നത് കൂടുതൽ വിപുലമാക്കും. സമൂഹത്തിൽ കൂടുതൽ പേർ ഒന്നാം ഡോസ് എടുക്കുന്നതു വരെയാണ് രണ്ടാം ഡോസിനുള്ള തീയതി മാറ്റിവെക്കുക. ഇന്ന് മുതൽ രണ്ടാം ഡോസിനുള്ള തീയതികളിൽ മാറ്റം വരും. രണ്ടാം ഡോസിന്റെ പുനരാരംഭം പിന്നീട് പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിനുകളുടെ കുറവും അന്താരാഷ്ട്ര വിതരണത്തിലെ തടസ്സവും കരാറിലേർപ്പെട്ട കമ്പനികൾക്ക് പ്രഖ്യാപിച്ച അളവ് നൽകുന്നതിൽ നേരിടുന്ന വെല്ലുവിളികളുമാണ് തീയതി മാറ്റത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
ആദ്യഡോസ് കുത്തിവെപ്പിൽ ഏറ്റവും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും കഠിനമായ കേസുകൾ കുറക്കാനും പ്രത്യേകിച്ച് കോവിഡ് ബാധക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾക്ക് കുത്തിവെപ്പ് നൽകുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള താൽപര്യവും രണ്ടാം ഡോസ് നീട്ടിവെക്കുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ വാക്സിൻ നിർമാതാക്കൾ അവരുടെ വാക്സിനുകളിൽ കോവിഡ് വൈറസിന്റെ പരിവർത്തനം ചെയ്ത തരങ്ങൾ സംബന്ധിച്ച് നടത്തുന്ന ഗവേഷണത്തിന്റെ പ്രയോജനം കൂടി ഉൾപ്പെടുത്തുന്നതിനുമാണിത്. ആദ്യ ഡോസ് എടുക്കാത്തവർ, പ്രത്യേകിച്ച് കോവിഡ് ബാധക്ക് സാധ്യതയുള്ളവർ എത്രയും വേഗം സിഹത്തി ആപ്ലിക്കേഷനിൽ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.