അൽജൗഫ്: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ദാരുണ സഭവം.
തീ വേഗം നിയന്ത്രണവിധേയമാക്കി. വീട്ടിനുള്ളിൽ നാല് പേരെ മരിച്ച നിലയിലും മറ്റ് നാലുപേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിൽ മൂന്ന് പേർ ആശുപത്രിയിൽ മരിച്ചു. മരിച്ചതിൽ മൂന്ന് പേർ കുട്ടികളാണ്. ഇവർ വീട്ടിനുള്ളിലെ ഒരു മുറിയിലായിരുന്നു.
വീടിന് തീപിടിച്ച് പുകപടലം ഉയരുന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിന് ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ താഴെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ സിവിൽ ഡിഫൻസ് വക്താവ് അനുശോചിച്ചു. വീടുകളിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കൽ പ്രധാനമാണെന്ന് സിവൽ ഡിഫൻസ് വക്താവ് പറഞ്ഞു. ആളി പടരുന്നതിന് മുമ്പ് തന്നെ തീപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ സ്മോക്ക് ഡിറ്റക്ടറുകൾ സഹായിക്കും.
ഫോട്ടോ: ഏഴു പേരുടെ മരണത്തിനിടയാക്കിയ അൽജൗഫിലെ അഗ്നിബാധയുണ്ടായ വീട്ടിൽ സിവിൽ ഡിഫൻസ് തീ കെടുത്താനുള്ള ശ്രമത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.