യാംബു: സൗദി അറേബ്യയിൽ 11 വർഷത്തിനിടെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ഈ വർഷം രണ്ടാം പാദത്തിൽ 11.8 ശതമാനം വളർച്ചയിലേക്ക് കുതിച്ചുയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് ഇത്.
കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വർഷം തോറും എണ്ണ മേഖലയിൽ 23.1 ശതമാനവും എണ്ണയിതര മേഖലകളിൽ 5.4 ശതമാനവും വർധിച്ചതാണ് സാമ്പത്തിക വളർച്ചക്ക് നേട്ടമായത്. സർക്കാർ സേവന മേഖലയിലെ വളർച്ചയും 2.2 ശതമാനം വർധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഈ വർഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ യഥാർഥ ജി.ഡി.പി 1.8 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. എണ്ണമേഖലയിൽ 4.8 ശതമാനം വർധിച്ചതും സർക്കാർ സേവനമേഖലയിൽ 0.2 ശതമാനം വർധനയുണ്ടായതും എണ്ണയിതര മേഖലയിൽ 0.4 ശതമാനം കുറഞ്ഞതുമാണ് ഇപ്പോഴത്തെ വളർച്ചക്ക് കാരണം. ആദ്യ പാദത്തിൽ സൗദിയുടെ യഥാർഥ ജി.ഡി.പി 9.9 ശതമാനമായിരുന്നു. ത്രൈമാസ അടിസ്ഥാനത്തിൽ, കാലാനുസൃതമായി ക്രമീകരിച്ച ജി.ഡി.പി 2.6 ശതമാനം മികവ് പുലർത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
20.3 ശതമാനം വർഷംതോറും 2.9 ശതമാനം ത്രൈമാസാടിസ്ഥാനത്തിലും എണ്ണ മേഖലയിലുണ്ടായ ഗണ്യമായ ഉയർച്ചയും എണ്ണയിതര പ്രവർത്തനങ്ങളിലെ വളർച്ച വാർഷികാടിസ്ഥാനത്തിൽ 3.7 ശതമാനമായതുമാണ് സാമ്പത്തിക വളർച്ചക്ക് വഴിവെച്ചതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നാണയനിധി ഏറ്റവും പുതിയ കണക്കുകളിൽ സൗദി സമ്പദ്വ്യവസ്ഥയുടെ വളർച്ച ഈ വർഷം 7.6 ശതമാനവും 2023ൽ 3.7 ശതമാനവും പ്രതീക്ഷിക്കുന്നതായും അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.