ജിദ്ദ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ തുടരുന്നു. രക്ഷപ്പെടുത്തിയ ആളുകളെയും വഹിച്ച് കപ്പലുകൾ ജിദ്ദയിലെത്തി. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ആദ്യ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയത്. 50 സൗദി പൗരന്മാരും മറ്റ് വിവിധ രാജ്യക്കാരുമാണ് ആ കപ്പിലുണ്ടായിരുന്നത്. തുടർന്നും നിരവധി കപ്പലുകളെത്തി. രക്ഷപ്പെട്ടെത്തിയവരിൽ ഇന്ത്യാക്കാരും ഉണ്ട്. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമദ് ബിൻ സൽമാെൻറയും ഉത്തരവിനെ തുടർന്ന് സ്വന്തം പൗരന്മാരെയും സഹോദര സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ ആളുകളെയും കൊണ്ട് കൂടുതൽ കപ്പലുകൾ ജിദ്ദയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരും റോയൽ സൗദി നേവൽ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കലിലൂടെ ജിദ്ദയിലെത്തിയതായാണ് വിവരം. ഖർതൂം വിമാനത്താവളത്തിൽ ആക്രമിക്കപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലെ ജീവനക്കാരും എത്തിയവരുടെ കൂട്ടത്തിലുണ്ട്. ഇതുവരെ 91 സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ഏകദേശം 66 ആളുകളെയും സൗദിയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിലുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരുമുണ്ട്. കപ്പലിലെത്തിയവരെ സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് അൽഖുറൈജ് സ്വീകരിച്ചു. സുരക്ഷിതമായി ജിദ്ദയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചു. ജിദ്ദയിലെത്തിയ വിദേശ പൗരന്മാർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതത് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.
അതേ സമയം, നാല് കപ്പലുകൾ കൂടി സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് വരുകയാണെന്നും 11 രാജ്യങ്ങളിൽ നിന്നുള്ള 108 പേർ അതിലുണ്ടെന്നും ‘അൽഅഖ്ബാരിയ’ ചാനൽ റിപ്പോർട്ട് ചെയ്തു. സൗദി പൗരന്മാരെയും ചില രാജ്യങ്ങളിലെ പൗരന്മാരെയും മൂന്ന് വാഹനങ്ങളിൽ കൺവോയ് സംവിധാനത്തിൽ കയറ്റി അയച്ചതായി സുഡാനിലെ സൗദി അംബാസഡർ അലി ബിൻ ഹസൻ ജാഫർ പറഞ്ഞു. സൗദിയിലേക്ക് കപ്പലുകളിൽ കയറാനായി സുഡാനിലെ തുറഖമുത്ത് എത്തിക്കുന്നതുവരെ ആളുകളെയും വഹിച്ച് വരുന്ന വാഹനങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും അത്തരത്തിൽ ഒരു പ്രതിബന്ധങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.