റിയാദ്: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. ഇതുവരെ മുന്നൂറോളം പേരുടെ ജീവൻ നഷ്ടമായ ഈ സംഭവം ഇന്ത്യയിലെ വലിയ ദുരന്തമായി മാറുകയാണ്.
ഇനിയും നൂറുകണക്കിന് പേരെ കണ്ടെത്താനുണ്ട്. ആയതിനാൽ രക്ഷപ്രവർത്തനത്തോടൊപ്പം സർവതും നഷ്ടപ്പെട്ട ജനങ്ങൾക്ക് ശാസ്ത്രീയമായ വിധത്തിൽ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.
സൗദി കെ.എം.സി.സിയുടെ ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ഉപസമിതി അംഗങ്ങളുടെയും സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സെക്രട്ടറിമാരുടെയും അടിയന്തര വെർച്വൽ യോഗത്തിൽ പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഖാദർ ചെങ്കള ചർച്ച ഉദ്ഘാടനം ചെയ്തു.
മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, ട്രഷറർ അഹമ്മദ് പാളയാട്ട് എന്നിവരും സംസാരിച്ചു. രാജ്യം നടുങ്ങിയ ദുരന്തത്തിൽ കേന്ദ്ര കേരള സർക്കാറുകൾ പതിവ് കാലവിളംബം ഒഴിവാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കണം.
മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽപെട്ടവരെ ചേർത്തുപിടിക്കാൻ സൗദിയിലെ കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ടാകും. മാതൃപ്രസ്ഥാനമായ മുസ്ലിംലീഗ് പാർട്ടിയുടെ കീഴിലാണ് പദ്ധതിയിൽ കെ.എം.സി.സി കൈകോർക്കുക. ആഗസ്റ്റ് ഒന്ന് മുതൽ 15 വരെ വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വിട പറഞ്ഞവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേർന്ന യോഗം അപ്രതീക്ഷിത ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.
അനാഥരായ മക്കളുടെ വിദ്യാഭ്യാസം പൂർണമായി സൗജന്യമായി നടത്താനും അവർക്ക് ഭാവിജീവിതത്തിൽ ആവശ്യമായ സംരക്ഷണം ഏർപ്പെടുത്താനും സർക്കാറുകൾ പദ്ധതികൾ ആവിഷ്കരിക്കണം.
പുനരധിവാസ പദ്ധതിക്കൊപ്പം ജില്ല ഭരണകൂടത്തിന് കീഴിൽ തുടർച്ചയായതും വ്യവസ്ഥാപിതവുമായ സംവിധാനങ്ങൾ ഉണ്ടാവണം. കാലക്രമേണ ദുരന്തസ്മൃതികൾ അകന്നുപോകുമ്പോൾ അനാഥത്വം പേറുന്നവരായി ഇവിടെയുള്ള കുടുംബങ്ങളും കുട്ടികളും മാറുന്ന സാഹചര്യമില്ലാതാക്കാൻ ശാശ്വത നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും ആക്ടിങ് സെക്രട്ടറി ബഷീർ മൂന്നിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.