ദുബൈ: നഗരത്തിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ അറ്റ്ലാന്റിസ് ദി റോയൽ ഹോട്ടലിൽ രാജകീയ പരവതാനികളുടെ പ്രദർശനം. തിങ്കളാഴ്ച അവസാനിക്കുന്ന പ്രദർശനത്തിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പുരാതന കാലത്ത് ലോകത്തെ പ്രധാന രാജസദസ്സുകളിൽ ഉപയോഗിച്ച പരവതാനികളാണ് ഒരുക്കിയിട്ടുള്ളത്.
അപൂർവവും സങ്കീർണവും കൈകൊണ്ട് നെയ്തതുമായ ഇവയിൽ പലതും 1800കളിൽ ഉപയോഗിക്കപ്പെട്ടതാണ്. പരവതാനി നെയ്ത്തിലെ താൽപര്യവും പാരമ്പര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ‘ഹെറിറ്റേജ് കാർപെറ്റ്സി’ന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഓരോ കാർപെറ്റുകളും വിവിധ രാജവംശങ്ങളുടെ പ്രൗഢിയും സമ്പന്നതയും അടയാളപ്പെടുത്തുന്നതുകൂടിയാണ്. ഇറാനിയൻ രാജവംശമായിരുന്ന ഖജാർ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന പരവതാനിയാണ് ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ നെയ്തെടുത്തതാണ് ഈ കാർപെറ്റുകൾ.
ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട അറ്റ്ലാന്റിസ് ദി റോയലിൽ 795 മുറികളും 90 നീന്തൽക്കുളങ്ങളും 17 റസ്റ്റാറന്റുകളും ഉണ്ട്. റസ്റ്റാറന്റുകളിൽ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും വാട്ടർ ഫൗണ്ടേനും ഇതിലൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.