പുസ്തകങ്ങളുമായി 'ചെന്നായ' ദുബൈയിൽ തിരിച്ചെത്തിയിരിക്കുന്നു. 11ദിവസം നീണ്ടുനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ പുസ്തക വിൽപനയായ 'ബിഗ്, ബാഡ്, വോൾഫ് ബുക്ക്സ്' പ്രദർശനവും വിൽപനയുമാണ് നഗരത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ചത്. ഏപ്രിൽ 24വരെ നീണ്ടുനിൽക്കുന്ന മേളയിൽ പത്തുലക്ഷത്തിലേറെ പുസ്തകങ്ങളാണ് എത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. മുൻ കാലങ്ങളിലേത് പോലെ റമദാനിലാണ് ഇത്തവണയും പുസ്തകങ്ങളുടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ പ്രദർശനം വിരുന്നെത്തിയത്. ദുബൈ സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജസിലാണ് വേദി. വ്യത്യസ്ത വിഷയങ്ങളിലെ പുസ്തകങ്ങൾ അടങ്ങിയ പ്രദർശനത്തിന് ആദ്യദിനങ്ങളിൽ തന്നെ ആയിരങ്ങളാണ് എത്തിച്ചേർന്നത്. ബിസിനസ്, ഡിസൈൻ, കുക്കറി, ബാലസാഹിത്യം തുടങ്ങി വിവിധങ്ങളായ മേഖലകളിലെ പുസ്തകങ്ങൾ ലഭ്യമാണ്. സാധാരണയേക്കാൾ 50 മുതൽ 80 ശതമാനം വരെ കുറഞ്ഞ വിലയിലാണ് പുസ്തകങ്ങൾ വിൽക്കുന്നത്. മേളയുടെ എല്ലാ ദിവസങ്ങളിലും വിലക്കിഴിവ് ലഭ്യവുമാണ്. ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റിയുമായി സഹകരിച്ചാണ് വിൽപന ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഷാർജ ബുക്ക് അതോറിറ്റിയുമായി സഹകരിച്ച് ഓൺലൈൻ വഴിയാണ് പുസ്തക വിൽപനക്ക് സൗകര്യമൊരുക്കിയിരുന്നത്. രാവിലെ 10മുതൽ പുലർച്ചെ 2വരെ പ്രവർത്തിക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
2009ൽ മലേഷ്യയിലാണ് ബിഗ്, ബാഡ്, വോൾഫ് ബുക്സ് സ്ഥാപിതമായത്. ഇതിനകം പാകിസ്താൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങി 12രാജ്യങ്ങൾ സന്ദർശിച്ച് പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 2018ലും 2019ലുമാണ് യു.എ.ഇയിൽ അവസാനമായി പ്രദർശനവുമായി എത്തിച്ചേർന്നത്. 2018ലെ ആദ്യ വരവിൽ തന്നെ ദുബൈയിൽ വലിയ പ്രചാരം നേടാൻ ഈ പുസ്തക മേളക്ക് സാധിച്ചു. തുടർന്നാണ് 2019ൽ വീണ്ടും പ്രദർശനം ഒരുക്കിയത്. ഇരു വർഷങ്ങളിലെയും പങ്കാളിത്തമാണ് ലോകത്തെ ഏറ്റവും വലിയ പുസ്തക വിൽപനയെന്ന സ്ഥാനത്തേക്ക് ഇതിനെ ഉയർത്തിയത്.
അടുത്ത തലമുറയിലെ വായനാ സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് 'ബിഗ്, ബാഡ്, വോൾഫ് ബുക്ക്സ്' സ്ഥാപക സംഘാടകനായ ആൻഡ്രൂ യാപ് പറഞ്ഞു. ഇന്നത്തെ ലോകത്ത് ഒരാൾ എത്രത്തോളം അറിവ് നേടുന്നുവോ അത്രത്തോളം ശക്തനാകുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും അതിനാലാണ് പുസ്തകങ്ങളെ പ്രോൽസാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.