ദുബൈ: സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടർന്ന് നാടുവിട്ട പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായിരുന്ന ബി.ആർ. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഉടൻ മടങ്ങുമെന്നും ഇന്ത്യയിലുള്ള ഷെട്ടി അറിയിച്ചു.
യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷ. കമ്പനിക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കുമുണ്ടായ നഷ്ടങ്ങൾ പരിഹരിക്കും. താൻ യു.എ.ഇയിൽനിന്ന് മുങ്ങിയതല്ല. രോഗിയായ സഹോദരനെ സന്ദർശിക്കാനാണ് ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയത്. അദ്ദേഹം മാർച്ചിൽ മരിച്ചു. എൻ.എം.സിയിലും ഫിനാബ്ലറിലും എെൻറ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ചിരുന്നു.
തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നത്. ഇപ്പോൾ ഇന്ത്യയിലുള്ള തട്ടിപ്പുകാർക്കെതിരെ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്്.
ഇവരുടെ തട്ടിപ്പ് മൂലം കമ്പനികൾക്ക് വലിയ വെല്ലുവിളികളുണ്ടാവുകയും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും വിതരണക്കാർക്ക് തടസ്സമുണ്ടാക്കുകയും ചെയ്തു. തനിക്കും ഓഹരി ഉടമകൾക്കും വൻ നഷ്ടമാണുണ്ടായതെന്നും ഷെട്ടി പറഞ്ഞു. തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മലയാളി സഹോദരൻമാരും ഷെട്ടിയുടെ സ്ഥാപനത്തിലെ സീനിയർ ഉദ്യോഗസ്ഥരുമായിരുന്നു പ്രശാന്ത് മങ്ങാട്ടിനും പ്രമോദ് മങ്ങാട്ടിനുമെതിരെ ഷെട്ടി ഇന്ത്യയിൽ പരാതി നൽകിയിരുന്നു.
ഇന്ത്യൻ ബാങ്കുകൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നായിരുന്നു ഷെട്ടിയുടെ ആരോപണം. കോടിക്കണക്കിന് രൂപയുടെ കടബാധ്യത കേസ് വന്നതിന് പിന്നാലെയാണ് ബി.ആർ. ഷെട്ടി യു.എ.ഇ വിട്ടത്. ഇതോടെ അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്ത് യു.എ.ഇ മരവിപ്പിച്ചിരുന്നു. ഷെട്ടിയുടെ ഭാര്യയെ എൻ.എം.സിയുടെ ചുമതലയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.