ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ പുറത്തുവിട്ട് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ).
യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാമെന്ന് കെ.എച്ച്.ഡി.എ എക്സ് എകൗണ്ടിലൂടെ അറിയിച്ചു. ദുബൈയിലെ സ്വകാര്യ നഴ്സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ അധ്യാപകർക്കാണ് അവസരം. ലോക അധ്യാപക ദിനത്തിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമായിരുന്നു പ്രഖ്യാപനം. മികച്ച അധ്യാപകരെ കണ്ടെത്തി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വിഭാഗത്തിലെയും യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ കെ.എച്ച്.ഡി.എ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇസികൾക്കും സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എല്ലാ വർഷവും ഒക്ടോബർ പകുതിമുതൽ ഡിസംബർ പകുതിവരെ യോഗ്യരായ അധ്യാപകരെ നാമനിർദേശം ചെയ്യാം. അതാത് സ്ഥാപനങ്ങൾ നാമനിർദേശം നൽകുന്നതോടെ ഗോൾഡൻ വിസ നടപടികൾ ആരംഭിക്കും.
സ്ഥാപനങ്ങളിലെ തലവന്മാർ കെ.എച്ച്.ഡി.എയുടെ ഇ-സേവന സംവിധാനം വഴിയാണ് നാമനിർദേശം സമർപ്പിക്കേണ്ടത്. കെ.എച്ച്.ഡി.എക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ നിശ്ചിത യോഗ്യത നേടിയവരാണോയെന്ന് സ്ഥാപനത്തിലെ ആഭ്യന്തര സമിതി ഉറപ്പുവരുത്തണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ കളർ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പിന്നീട് പരിശോധന ഘട്ടത്തിൽ ഒറിജിനൽ ഹാജരാക്കിയാൽ മതി. ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിൽ നിർദേശിക്കുന്ന ഗോൾഡൻ വിസക്കായുള്ള ഫീസ് ഘടന തന്നെയാണ് ഇതിനും ബാധകം. അംഗീകാര നടപടികൾക്കായി 45 പ്രവൃത്തി ദിവസങ്ങൾ എടുക്കും. അന്തിമ പട്ടിക തയാറാക്കുന്നതിനായി ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് കെ.എച്ച്.ഡി.എ വിലയിരുത്തും. ശേഷം ഗോൾഡൻ വിസക്ക് യോഗ്യരായവരെ അറിയിക്കും.
അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം, വിദ്യാഭ്യാസരംഗത്ത് നൂതന സംഭാവനകൾ, സ്വന്തം സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലെ വിജയം, വിദ്യാർഥി സമൂഹത്തിൽ സ്വാധീനവും അംഗീകാരവും, അക്കാദമിക രംഗത്തെ പുരോഗതിയും അംഗീകൃത യോഗ്യതകളും ഉൾപ്പെടെ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള സംഭാവനകൾ.
സ്കൂൾ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ് ഹുഡ് സെന്റർ (ഇ.സി) മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് മേധാവികൾ, മുഴുവൻ സമയ ഫാക്വൽറ്റികൾ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.