അബൂദബി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാന ടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവില്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’യുടെ പ്രഖ്യാപന -പ്രചാരണ കണ്വെന്ഷന് അബൂദബിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ ഓരോ രാജ്യത്തിന്റെയും നട്ടെല്ലാണ്.
ജീവിതം തേടി രാജ്യം വിടുന്ന ഓരോ പ്രവാസിയുടെയും അകത്തളങ്ങളില്‍ ജനിച്ച നാടും ബന്ധുമിത്രാദികളും നിറഞ്ഞു നില്ക്കുന്നുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുകയാണ്. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശമാണ് പൗരന്റെ വോട്ടവകാശം.
പ്രവാസി ആയതുകൊണ്ടുമാത്രം അത് നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും ഈ പോരാട്ടത്തില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
ഡയസ്പോറ സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം മുനവ്വറലി തങ്ങളും കോവളം എം.എൽ.എ എം. വിന്‍സന്റും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഡിസംബര്‍ അഞ്ചിന് വൈകീട്ട് ആറിന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ എം.പിമാരും മന്ത്രിമാരും പങ്കെടുക്കും.
അബൂദബി -ഡല്‍ഹി കെ.എം.സി.സികളുടെ നേതൃത്വത്തില്‍ യു.എ.ഇയിലെ 30ലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്. നേരത്തേ നടത്താനുദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്നലെ നടന്ന പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ എം. വിന്‍സെന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ബി. യേശുശീലന്‍, സലീം ചിറക്കല്‍, അബൂദബി കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ്, സെക്രട്ടറി ടി.കെ സലാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.