അബൂദബി: വിദേശ രാജ്യങ്ങളിൽനിന്ന് ഈ മാസം എട്ടുമുതൽ ഇന്ത്യയിലേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഇന്ത്യൻ സർക്കാറിെൻറ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഈ നിർദേശങ്ങൾ യു.എ.ഇയിലെ വിവിധ സംഘടനകൾക്ക് കൈമാറി.
നിർദേശങ്ങൾ
1. എല്ലാ യാത്രക്കാരും www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടൽ വഴി സെൽഫ് ഡിക്ലറേഷൻ ഫോറം യാത്രക്ക് 72 മണിക്കൂർ മുമ്പെങ്കിലും സമർപ്പിക്കണം.
2. 14 ദിവസത്തേക്ക് നിർബന്ധിത ക്വാറൻറീന് വിധേയമാകുമെന്ന് പോർട്ടലിൽ ഉറപ്പ് നൽകണം. ഏഴുദിവസം സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന് ആരോഗ്യസ്ഥിതി നിരീക്ഷിച്ച ശേഷം ഏഴുദിവസം വീട്ടിൽ ക്വാറൻറീനിൽ കഴിയാമെന്ന ഉറപ്പുമാണ് നൽകേണ്ടത്.
3. ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗം, 10 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളുള്ള രക്ഷാകർത്താക്കൾ തുടങ്ങിയവർക്ക് 14 ദിവസവും ഹോം ക്വാറൻറീൻ അനുവദിക്കും.
4. കോവിഡ് നെഗറ്റിവാണെന്ന പി.സി.ആർ പരിശോധന റിപ്പോർട്ട് സമർപ്പിക്കുന്ന യാത്രക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാകാം. എന്നാൽ, യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തിയിരിക്കണം. പരിശോധന റിപ്പോർട്ട് അധികൃതരുടെ പരിഗണനക്കായി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഇന്ത്യയിൽ വിമാനത്താവളത്തിലെത്തുമ്പോൾ തന്നെ കോവിഡ് പരിശോധന റിപ്പോർട്ട് ഹാജരാക്കണം.
ബോർഡിങ്ങിനുമുമ്പ് ചെയ്യേണ്ട കാര്യങ്ങൾ
1. ബന്ധപ്പെട്ട ഏജൻസികൾ യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം യാത്രയിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക നൽകും.
2. എല്ലാ യാത്രക്കാരും അവരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കും.
3. തെർമൽ സ്ക്രീനിങ്ങിനുശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ വിമാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കൂ.
4. കരമാർഗം എത്തുന്ന യാത്രക്കാരും സമാനമായ പ്രോട്ടോകോൾ പാലിക്കണം. രോഗലക്ഷണമില്ലാത്തവർക്ക് മാത്രമേ ഇന്ത്യയിലേക്ക് അതിർത്തി കടക്കാൻ അനുവദിക്കൂ.
5. പരിസ്ഥിതി ശുചിത്വം, അണുമുക്തമാക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ വിമാനത്താവളങ്ങളിൽ നടപ്പാക്കും.
6. ബോർഡിങ് സമയത്ത് വിമാനത്താവളങ്ങളിലും പുറത്തും യാത്രക്കിടെ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.