ദുബൈ: നീണ്ട 27 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മനോഹരൻ നാട്ടിലേക്ക് മടങ്ങുകയാണ്. ദുബൈയിലെ കരാമയിൽ പ്രവർത്തിക്കുന്ന ലുലു സെന്ററിൽ സൂപ്പർവൈസറായിരുന്നു മനോഹരൻ. ദുബൈയുടെ വളർച്ച നേരിട്ടുകാണാനും അനുഭവിക്കാനും കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. 27 വർഷമായി ലുലു സെന്ററിലായിരുന്നു ജോലി. തുടക്കവും മടക്കവും ഇവിടെ നിന്നു തന്നെയാണെന്നതും പ്രത്യേകതയായി കാണുന്നു മനോഹരൻ. സ്ഥാപനത്തിന്റെ തുടക്കം മുതൽ ജീവനക്കാരനായിരുന്നു.
കണ്ണൂർ പഴയങ്ങാടിക്കാരനായ മനോഹരൻ 27 വർഷം മുമ്പ് തിരുവനന്തപുരത്തുനിന്ന് വിമാനം കയറുമ്പോൾ പ്രവാസലോകത്തിൽ ഇന്ന് കാണുന്ന പൊലിമകൾ ഒന്നും ഉണ്ടായിരുന്നില്ല. വലിയ വിദ്യാഭ്യാസത്തിന്റെ പിൻബലമില്ലാതെ ദുബൈയിലേക്ക് പറക്കുമ്പോൾ മനസ്സിൽ നിറയെ ആശങ്കകളായിരുന്നു. പക്ഷേ, ദുബൈ സമ്മാനിച്ചത് സ്നേഹവായ്പുകളുടെ കൂട്ടിപ്പിടിക്കലായിരുന്നു. സെയിൽസ് സ്റ്റാഫായാണ് തുടക്കം. വൈകാതെ സൂപ്പർവൈസറായി.
അടിയന്തര ആവശ്യത്തിന് നാട്ടിലേക്കുപോയ വേളയിലാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. പ്രവാസജീവിതം അന്ന് അവസാനിച്ചുവെന്ന് കരുതിയതായിരുന്നു.
പക്ഷേ, എം.എ. യൂസുഫ് അലിയുടെ സ്നേഹത്തോടെയുള്ള വിളി വീണ്ടും പ്രവാസലോകത്തേക്ക് തിരികെയെത്തിച്ചു. കാൽ നൂറ്റാണ്ടിലധികമായ ജീവിതത്തിൽ വലിയ നേട്ടങ്ങളൊന്നും എത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനായി എന്ന ചാരിതാർഥ്യത്തോടെയാണ് മടക്കം.
സഹോദരിമാരുടെ വിവാഹം നടത്താനും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനും കഴിഞ്ഞത് പ്രവാസജീവിതംകൊണ്ട് മാത്രമാണ്. ശിഷ്ടജീവിതം ഭാര്യക്കും മക്കൾക്കുമൊപ്പം നാട്ടിൽ കഴിയണമെന്നതാണ് ആഗ്രഹം. മൂത്ത മകൻ പ്ലസ് ടു കഴിഞ്ഞ് തുടർപഠനം ആരംഭിച്ചു.
മകൾ പ്ലസ് വണിന് പഠിക്കുകയാണ്. മാതാപിതാക്കൾക്കൊപ്പം ഓണമുണ്ണാൻ ഇത്തവണ നാട്ടിലുണ്ടാകുമെന്ന സന്തോഷവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.