നഫീസ കിൽട്ടൻ
ദുബൈ: യു.എ.ഇയുടെ പിറവിക്ക് പിന്നാലെ അറബ് നാട്ടിൽ കാലുകുത്തിയ പൊന്നാനി സ്വദേശിനി നഫീസ കിൽട്ടൻ പ്രവാസത്തിന്റെ അരനൂറ്റാണ്ടിലേക്ക്. രാജ്യത്തെ ദീർഘകാല താമസക്കാരിയായ വിദേശ വനിതകളിൽ ഒരാളായ നഫീസ 1974 ജൂലൈ 24നാണ് യു.എ.ഇയിൽ എത്തിയത്. യു.എ.ഇ ഡിഫൻസിലെ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് അബ്ദുൽ ഖാദറിനൊപ്പമായിരുന്നു യാത്ര. മണൽക്കാടുകളിൽനിന്ന് മനോഹാരിതയിലേക്ക് കുതിച്ച രാജ്യത്തിന്റെ വളർച്ച കൺകുളിർക്കെ കാണാൻ അവസരം കൈവന്ന അപൂർവം മലയാളി സ്ത്രീകളിൽ ഒരാളാണ് ഇവർ.
ഭർത്താവ് അബ്ദുൽ ഖാദറിനും മക്കൾക്കുമൊപ്പമൊരു പഴയചിത്രം
പൊന്നാനിയിലെ പൗരപ്രമുഖനും സെൻട്രൽ എക്സൈസ് സീനിയർ ഇൻസ്പെക്ടറുമായിരുന്ന സൂപ്രണ്ട് മമ്മാലന്റെ മകളാണ് നഫീസ കിൽട്ടൻ. കെ.എം.സി.സിയുടെ ആദ്യകാല രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ ഷാർജ പ്രസിഡന്റായിരുന്നു ഭർത്താവ് അബ്ദുൽ ഖാദർ. അദ്ദേഹം 13ാം വയസ്സിൽ യു.എ.ഇയിൽ താമസക്കാരനായതാണ്. 50 വർഷക്കാലത്തിനിടക്ക് നിരവധി തവണ പാസ്പോർട്ടിൽ യു.എ.ഇ വിസ സ്റ്റാമ്പ് പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇമാറാത്തിന്റെ ഗോൾഡൻ വിസയും നൽകി ആദരിച്ചിരിക്കുകയാണ്. ദുബൈ താമസ-കുടിയേറ്റ വകുപ്പാണ് അരനൂറ്റാണ്ടിലേക്ക് കടക്കുന്ന പ്രവാസ ജീവിതത്തിന് ആദരവായി ഗോൾഡൻ റെസിഡൻസി സമ്മാനിച്ചത്. ഇതിൽ ദുബൈ ഭരണാധികാരികളോട് നന്ദി അറിയിക്കുകയാണ് നഫീസ. മകനും സാമൂഹിക പ്രവർത്തകനുമായ റിയാസ് കിൽട്ടനോടൊപ്പമാണ് താമസം. മുനീറ, താഹിറ, റഈഫ, ഫാത്തിമ എന്നിവരാണ് മറ്റുമക്കൾ. അബ്ദുൽ ഖയ്യൂം, ഫസൽ, ഫെബീഷ്, ഹുസ്നു എന്നിവർ മരുമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.