നോമ്പോര്മയിലെ ഏറ്റവും പ്രിയപ്പെട്ടത് വല്യുപ്പയും വല്യുമ്മയും വരച്ചുചേര്‍ത്ത ചെറു പ്പകാലത്തെ നോമ്പുകാലങ്ങളാണ്. ഉപ്പാപ്പയെന്ന് ഞങ്ങള്‍ വിളിക്കുന്ന പിലാച്ചേരി മൊയ്തീ ന്ഹാജി മാസങ്ങള്‍ക്കുമുമ്പേ വീടും പരിസരവും നോമ്പിനായി ഒരുക്കാന്‍ തുടങ്ങുമായിരുന് നു. രാവിലെ ഞങ്ങള്‍ ഉണര്ന്നെണീക്കുമ്പോഴേക്ക് തോട്ടത്തിലെ അത്യാവശ്യ ജോലികള്‍ ചെയ്ത് കുളിച്ച് തൂവെള്ള മുണ്ടും കുപ്പായവും തലേക്കെട്ടുമായി പള്ളിയിലേക്കിറങ്ങുന്ന ഉപ്പാപ്പയെയാണ് കാണാനാവുക. ഇന്ന് ഉപ്പാപ്പയില്ല. അഞ്ചു തലമുറകളെ താലോലിക്കാന്‍ സൗഭാഗ്യം ലഭിച്ച ഉമ്മാമ വാഴേത്ത് കുഞ്ഞാമി നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെ ഇപ്പോഴും കൃത്യമായി നിർവഹിക്കുന്നു. ഓരോ നോമ്പിനും ഉമ്മാമ നിരവധി തവണ ഖുര്‍ആന്‍ മുഴുവനായി ഓതിത്തീര്ക്കാറുണ്ട്.
പഴയകാലത്തെ നോമ്പിനെക്കുറിച്ച് ഉമ്മാമ പറയെട്ട:
‘‘നോമ്പിനായി രണ്ടോ മൂന്നോ മാസങ്ങള്‍ക്കുമുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീട്ടിലെ വസ്ത്രങ്ങളും വിരിപ്പുകളും എല്ലാം കഴുകിയുണക്കിവെക്കും. പഴയ ഓലപ്പുരവീടിെൻറ ഓലയും പുല്ലും മാറ്റി വിരിക്കും. മേശ, കസേര, ബെഞ്ച്, കട്ടില് തുടങ്ങി വീട്ടിലെ സകല വസ്തുക്കളും വലിച്ച് പുറത്തിട്ട് പാറോത്ത് ഇലകൊണ്ട് ഉരച്ച് കഴുകി ഉണക്കിവെക്കും. കുമ്മായം നീലവും ചേര്‍ത്ത് കലക്കി ചുവരുകള്‍ വെള്ളവലിച്ച് മോടിപിടിപ്പിക്കും. വയലില്‍ പ്രത്യേക സ്ഥലത്തുള്ള നല്ലയിനം മണ്ണ് കൊണ്ടുവന്ന് കരിപ്പൊടികൂട്ടി ചേര്‍ത്ത് കലക്കി വീടിെൻറ നിലത്തുതളിച്ച് മെഴുകിയെടുക്കും. പിന്നെ നോമ്പുകാലത്തേക്കാവശ്യമായ നെല്ല് പുഴുങ്ങി ഉണക്കിയെടുത്ത് വീട്ടിലെ അംഗങ്ങളെല്ലാവരും ചേര്‍ത്ത് ഉരലിലിട്ട് കുത്തി പാറ്റിയെടുക്കും. ചന്തയില്‍നിന്ന് കൊണ്ടുവരുന്ന ചുവന്ന മുളക്, മല്ലി, വീട്ടില്‍തന്നെ വിളവെടുത്ത മഞ്ഞള്‍ എന്നിവയെല്ലാം കഴുകിയുണക്കി ഓരോ ദിവസങ്ങളിലായി ഉരലില്‍ ഇടിച്ച് പൊടിയാക്കി എടുത്തുവെക്കും. നോമ്പുകാലത്തേക്കാവശ്യമായ വിറകുകള്‍ ശേഖരിച്ച് വീടിനു പിറകില്‍ കെട്ടിക വിറകുപുരയില്‍ ഇടചേര്‍ത്ത് അടുക്കിവെക്കും. കാപ്പിമരത്തില്‍ കവാത്ത് ചെയ്ത് ഒഴിവാക്കിയ കൊമ്പുകളായിരിക്കും മുഖ്യ വിറക്. റമദാന് മാസത്തില്‍ മറ്റൊരു പണിയിലും ഏര്‍പ്പെട്ട് സമയം പാഴായിപ്പോകാതിരിക്കാനും അത്രയും സമയം ആരാധനാ കര്‍മങ്ങള്‍ക്ക് വിനിയോഗിക്കാനുമാണ് ഇങ്ങനെ വീടിെൻറ അകവും പുറവും ഒരുക്കുന്നത്.
മുഖ്യമായ നോമ്പുതുറ വിഭവം ഓട്ടുപത്തിലാണ്. ചോറ്റരി അമ്മിയില്‍ അരച്ചെടുത്ത് വാഴയിലയില്‍ പരത്തി മൺ ചട്ടിയില്‍ കട്ടിയില്‍ ചുട്ടെടുക്കുന്ന ഓട്ടുപത്തിലിന് പിന്നീട് ടയർ എന്ന ഒാമനപേര് വന്നു. കുഞ്ഞിപ്പത്തില്, കോഴിയട തുടങ്ങിയവയാണ് മറ്റു പ്രധാന വിഭവങ്ങള്‍. ലക്ഷദ്വീപില്‍നിന്നു കൊണ്ടുവന്നിരുന്ന മാസ്, ഉണക്കച്ചെമ്മീന്‍, ആഴ്ചയിലൊരിക്കൽ വാങ്ങുന്ന പോത്തിറച്ചി ഇതൊക്കെയായിരുന്നു പ്രധാന കറികൾ.വീട്ടിലെ സകല ആവശ്യത്തിനുള്ള വെള്ളവും താഴെയുള്ള കിണറില്‍ നിന്ന് മുക്കിക്കൊണ്ടുവരണം. മോട്ടറോ പൈപ്പോ ഒന്നും ഇല്ലല്ലോ അന്ന്. പലതവണയായി ഒക്കത്തും തലയിലുമായി വെള്ളം ചുമന്നു വന്നാലേ ഒരു ദിവസത്തെ ആവശ്യത്തിനുള്ള വെള്ളം തികയൂ. എന്നാലും ഒരു ക്ഷീണവും തോന്നീരുന്നില്ല.അത്താഴത്തിനായി രാവിലെ രണ്ടു മണിയോടെ എഴുന്നേല്ക്കും. ഇന്നത്തെക്കാലത്തെപ്പോലെ അലാറമോ വാച്ചോ ഇല്ലാത്തതിനാല്‍ ഒരുപോള കണ്ണടച്ച് ഉടന്‍ എഴുന്നേറ്റ് അത്താഴത്തിനുള്ള ചോറും കറിയും തയാറാക്കും. ഉറക്കം അല്പം നീണ്ടുപോയാല്‍ അന്നത്തെ കാര്യം പറയാനില്ല.
ഇപ്പോ ലോക്ഡൗണായിട്ട് കടയിൽ പോകാൻ പറ്റാതെ വന്നപ്പോഴാണ് ആളുകൾ വീട്ടു വളപ്പിലെ ഇലകൾ കറിക്കും കൂട്ടാനുമൊക്കെ പറ്റും എന്ന് മനസ്സിലാക്കിയത്. പണ്ട് എല്ലാം തൊടിയിൽനിന്ന് പറിച്ചെടുത്തത് തന്നെയായിരുന്നല്ലോ. രണ്ടുമണിക്ക് ഉണര്‍ന്ന് അത്താഴവും നമസ്കാരവും കഴിഞ്ഞ് ചിലദിവസങ്ങളില്‍ അല്പനേരം ഉറങ്ങും. വീട്ടില്‍ ചെറിയ കുട്ടികളുള്ളതിനാല്‍ അവര്‍ക്കുള്ള ഭക്ഷണമൊരുക്കാന്‍ രാവിലെ പിന്നെയും എഴുന്നേല്ക്കും. ഉച്ചക്കുമുമ്പ് അലക്കും കുളിയുമെല്ലാം കഴിഞ്ഞ് നമസ്കരിച്ച് കുറച്ചുസമയം നമസ്കാരവും ഖുര്‍ആന്‍ പാരായണവും. പിന്നീട് നോമ്പുതുറക്ക് വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള തയാറെടുപ്പ്. അത്രയും ജോലികള്‍ക്കിടയിലും ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കാനും സമയം ലഭിച്ചിരുന്നു.
ഇപ്പോൾ കാര്യങ്ങൾ എല്ലാം എളുപ്പമാക്കുന്ന മെഷീനുകൾ വന്നിട്ടും സമയം തികയുന്നില്ല ആർക്കും.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.