ഷാർജ: പ്രമുഖ കുവൈത്തി മാധ്യമപ്രവർത്തകനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ താലിബ് അൽ റിഫായിയെ, 40ാമത് ഷാർജ അന്താരാഷ്്ട്ര പുസ്തകമേളയുടെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തതായി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. ലോകം ശ്രദ്ധിച്ച എഴുത്തിലൂടെ അറബ്, പാശ്ചാത്യ സംസ്കാരങ്ങൾക്കിടയിൽ പാരസ്പര്യത്തിെൻറ പാലം തീർക്കാൻ റിഫായിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബുക് അതോറിറ്റി പറഞ്ഞു. 1958ൽ ജനിച്ച അൽ റിഫായി 1982ൽ കുവൈത്ത് സർവകലാശാലയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ലണ്ടനിലെ കിങ്സ്റ്റൺ സർവകലാശാലയിൽനിന്ന് സർഗാത്മക എഴുത്തിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സും പൂർത്തിയാക്കി. അദ്ദേഹത്തിെൻറ ചില കൃതികൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2002ൽ റൈഹത്ത് അൽ ബഹർ (കടലിെൻറ സുഗന്ധം) എന്ന നോവലിന് 'അക്ഷരങ്ങൾക്കുള്ള കുവൈത്ത് സ്റ്റേറ്റ് പ്രൈസ്' നേടി. 2003 മുതൽ 2008വരെ കുവൈത്ത് നാഷനൽ കൗൺസിൽ ഓഫ് കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിൽ ജോലിചെയ്തു. അറബിക് ചെറുകഥക്കുള്ള അൽമുൽതാഖ പ്രൈസിെൻറ ചെയർമാൻ കൂടിയായ അദ്ദേഹം 2010ൽ അറബിക് ഫിക്ഷനുള്ള ഇൻറർനാഷനൽ പ്രൈസിെൻറ ജൂറി കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദി ഷെയ്ഡ് ഓഫ് ദി സൺ (1998), പെറ്റി തെഫ്റ്റ്സ് (2011), ഡ്രസ് (2009) എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ കൃതികളുടെ രചയിതാവാണ് അദ്ദേഹം.
പാലക്കാട് പട്ടാമ്പി ഗവ. കോളജിലെ അറബിക് വിഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ആധുനിക അറബ് എഴുത്തുകാരുടെ ചെറുകഥകളുടെ സമാഹാരമായ 'വെയിലിെൻറ പുസ്തകം' എന്ന കൃതിയിൽ റിഫായിയുടെ കഥ വന്നതിലൂടെ ഇദ്ദേഹം മലയാളികൾക്കും പരിചിതനാണ്. പൗരാണിക അറബ് സാഹിത്യശാഖയെ പുതുതലമുറയോട് ഇണക്കിച്ചേർക്കുന്ന അക്ഷരങ്ങളുടെ മാന്ത്രികത റിഫായിയുടെ കഥകളുടെ സവിശേഷതയാണെന്ന് വെയിലിെൻറ പുസ്തകം വായിക്കുമ്പോൾ അനുഭവിച്ചറിയാം. 21 അറബ് സാഹിത്യകാരന്മാരുടെ നാൽപതോളം ചെറുകഥകളാണ് പുസ്തകത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.