അബൂദബി ഖലീഫ യൂനിവേഴ്സിറ്റി
ദുബൈ: അറബ് ലോകത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ രണ്ട് യു.എ.ഇ യൂനിവേഴ്സിറ്റികൾ ഇടംപിടിച്ചു.
ടൈംസ് ഹയർ എജുക്കേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട റാങ്കിങ്ങിലാണ് ഇക്കാര്യമുള്ളത്. പട്ടികയിലെ 125 സർവകലാശാലകളിൽ ആറാം സ്ഥാനത്ത് അബൂദബി ഖലീഫ യൂനിവേഴ്സിറ്റിയും ഏഴാം സ്ഥാനത്ത് അൽ ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റിയുമാണ്. സൗദിയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയാണ് ഒന്നാമത്. ആദ്യ പത്തിൽ ആകെ അഞ്ച് സൗദി സർവകലാശാലകളുണ്ട്.
ഖത്തർ, ലബനാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളും ആദ്യ പത്തിലെത്തി.14 രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പരിഗണിച്ചത്. പട്ടികയിലെ 100 സർവകലാശാലകൾ പെതുമേഖലയിലും 25 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ബഹ്റൈൻ, ഒമാൻ, ജോർഡൻ, കുവൈത്ത്, തുനീഷ്യ, ഫലസ്തീൻ രാജ്യങ്ങളിലെ സർവകലാശാലകളും പട്ടികയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ ചെലവിടുന്നത് സൗദി അറേബ്യയാണെന്ന് പട്ടിക തയാറാക്കാൻ നേതൃത്വം നൽകിയ ഡ്യൂകൻ റോസ് പറഞ്ഞു.
യു.എ.ഇ സർവകലാശാലകളും വളരെ കരുത്തുറ്റതാണ്. യു.എ.ഇ സർവകലാശാലകളെ പ്രത്യേകമായി നോക്കുമ്പോൾ, അവക്ക് ലോക തലത്തിൽ വിശ്വാസ്യതയുണ്ട്. അറബ് ലോകത്തിനകത്തും പുറത്തും ശക്തമായ ഗവേഷണ ശൃംഖലകൾ രൂപപ്പെടുത്താൻ ഇമാറാത്തി സർവകലാശാലകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സൂചികകൾ പരിഗണിച്ചാണ് ടൈംസ് ഹയർ എജുക്കേഷൻ പട്ടിക തയാറാക്കിയത്. പഠനാന്തരീക്ഷം, ഗവേഷണങ്ങളുടെ എണ്ണവും നിലവാരവും, അന്താരാഷ്ട്ര നിലവാരം, സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം എന്നീ ഘടകങ്ങൾ ഇതിലുൾപ്പെടും. ലോകത്തെ ഏറ്റവും മികച്ച 200 സർവകലാശാലകളുടെ പട്ടികയിലും അബൂദബി ഖലീഫ യൂനിവേഴ്സിറ്റിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.