ദുബൈ: സുരക്ഷ, ഊർജം, ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ സഹകരണത്തിന് ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഫലസ്തീൻ പ്രവിശ്യകളിൽ നിന്നുള്ള വ്യാപന പദ്ധതികളിൽ നിന്ന് പിൻമാറുമെന്ന ഉറപ്പിൻമേലാണ് കരാർ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി ഫോണിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. ഡോണൾഡ് ട്രംപും ഇക്കാര്യം സ്ഥിരീകരിച്ചു.
ഗൾഫ് രാജ്യങ്ങളുമായി ഇസ്രായേൽ ഉണ്ടാക്കുന്ന ആദ്യത്തെ കരാറാണിത്. മൂന്ന് രാജ്യങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിനാലാണ് സഹകരണത്തിന് തയാറായതെന്നും അധികൃതർ പറഞ്ഞു. ടൂറിസം, നേരിട്ടുള്ള വ്യോമഗതാഗതം, സുരക്ഷ, വാർത്ത വിനിമയ സംവിധാനം, ഊർജം, വാണിജ്യം, ആരോഗ്യം, സാങ്കേതിക വിദ്യ, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് സഹകരണം ലക്ഷ്യമിടുന്നത്. കോവിഡ് വാക്സിനുവേണ്ടിയുള്ള പരിശ്രമം സംയുക്തമായി തുടങ്ങാനും തീരുമാനമുണ്ട്. യു.എ.ഇയിലെയും ഇസ്രായേലിലെയും പ്രതിനിധി സംഘം അടുത്ത ദിവസം തന്നെ കരാറിൽ ഒപ്പുവെക്കും.
മിഡിൽ ഈസ്റ്റിലെ രണ്ട് പ്രധാന ശക്തികൾ തമ്മിൽ കരാർ ഒപ്പിടുന്നതോടെ മേഖലയിലെ സാമ്പത്തീകവും സാങ്കേതികവുമായ വളർച്ചക്ക് കാരണമാകുമെന്നാണ് ഇരു രാജ്യങ്ങളുടെയും വിലയിരുത്തൽ. ട്രംപിെൻറ മധ്യസ്ഥതയിലായിരുന്നു ചർച്ച. സമാധാന ശ്രമങ്ങൾക്കായി മുൻകൈയെടുത്ത ട്രംപിന് നന്ദി അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദും നെതന്യാഹുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.