ന്യൂഡൽഹി: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ആർ.എസ്.എസാണെന്ന പ്രസ്താവന നടത്തിയതിന് ക്ഷമാപണം നടത്തി മാനനഷ്ട കേസ് ഒഴിവാക്കാനുള്ള സുപ്രീംകോടതി നിർദേശം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി തള്ളി. ഇതേതുടർന്ന് ആർ.എസ്.എസിെൻറ മാനനഷ്ടക്കേസിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ രാഹുൽ നൽകിയ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

കേസിൽ രാഹുൽഗാന്ധിയെ വിളിച്ചുവരുത്താൻ വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ക്ഷമാപണം നടത്തി കേസിൽ നിന്ന് ഒഴിവാകാൻ നിർദേശിച്ചത്. പ്രസംഗത്തിെൻറയും പ്രസ്താവനകളുടെയും അടിസ്ഥാനത്തിൽ അപകീർത്തി കേസ് എടുക്കുന്ന ഇന്ത്യൻ ക്രിമിനൽ നടപടിച്ചട്ടം ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹരജിക്കൊപ്പമാണ് സുപ്രീംകോടതി വ്യാഴാഴ്ച രാഹുൽ ഗാന്ധിയുടെ ഹരജിയും പരിഗണിച്ചത്.

ഇതിൽ വാദം കേൾക്കുന്നതിനിടയിലാണ് പ്രസ്താവനയിൽ മാപ്പപേക്ഷ നടത്താൻ രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ കപിൽ സിബലിനോട് രണ്ടംഗ ബെഞ്ച് ഉപദേശിച്ചത്. എന്നാൽ രാഹുൽ ഗാന്ധി മാപ്പപേഷക്കു തയറാല്ലെന്ന് കപിൽ സിബൽ അറിയിച്ചു. മാനനഷ്ട കേസ് ബാലിശമാണെന്ന് തെളിയിക്കുന്ന തെളിവുകളും സുപ്രീം കോടതി ഉത്തരവുകളും തെൻറ പക്കലുണ്ടെന്നും സിബൽ ബോധിപ്പിച്ചു. ഹരജിയുമായി മുന്നോട്ടുപോവുകയാണെന്ന് സിബൽ വ്യക്തമാക്കിയതോടെ കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 17ലേക്കു മാറ്റി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.