ഡൽഹിയിലെ 50 ശതമാനം പീഡനങ്ങൾക്കും കാരണം ജെ.എൻ.യു വിദ്യാർത്ഥികൾ- അഹൂജ

ന്യൂഡൽഹി: ഡൽഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടത്തുന്നത് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികളാണെന്ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ എം.എല്‍.എ ജ്ഞാനദേവ് അഹൂജ. ഡൽഹി വനിത കമ്മിഷൻെറ വാർഷിക റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജെ.എന്‍.യു കാമ്പസ് ലൈംഗികതയുടെയും മയക്കുമരുന്നിന്‍െറയും കേന്ദ്രമാണെന്ന് അഹൂജ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. കാമ്പസില്‍ നടക്കുന്ന അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി 10000 ലേറെ സിഗരറ്റ് കുറ്റികള്‍, 4000 ബീഡിയുടെ  അവശിഷ്ടങ്ങള്‍,  ചെറുതും വലുതുമായ 50000 എല്ലിന്‍ കഷ്ണങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങളുടെ 2000 കവറുകള്‍, ഉപയോഗിച്ച 3000 ഗര്‍ഭ നിരോധന ഉറകള്‍ എന്നിവ കണ്ടത്തെിയെന്നും എം.എല്‍.എ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് കാമ്പസില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. അവരാരും കുട്ടികളല്ല. സമരം ചെയ്യുന്നതിനായി രക്ഷിതാക്കള്‍ അവരുടെ ഇഷ്ടാനുസരണം പറഞ്ഞയക്കുകയാണ്. വിദ്യാര്‍ഥികള്‍ രാത്രി  അശ്ലീല നൃത്തം ചെയ്യുകയാണെന്നും ഇയാൾ പറഞ്ഞിരുന്നു.

എം.എൽ.എയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാണ്. അതിനിടെ അഹൂജ നർത്തകികൾക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.