അഹമ്മദാബാദ്: സൂറത്തിൽ അഞ്ചുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് കെട്ടിടം തകർന്ന് വീണത്. ഇന്നലെ രാത്രിമുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സൂറത്തിലെ ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവൻ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ആറോളം ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൂറത്ത് പൊലീസ് കമീഷണർ അനുപം സിങ് ഗെഹ്ലോട്ടും കെട്ടിടം തകർന്ന സ്ഥലത്തെത്തി.
2016-17 വർഷത്തിൽ നിർമിച്ച കെട്ടിടമാണ് തകർന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ഫ്ലാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. സമീപത്തെ ഫാക്ടറികളിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.