ഗുവാഹത്തി: മെയ് മൂന്നിന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കണക്കുകൾ സംസ്ഥാന സർക്കാർ പുറത്തുവിട്ടു. 175 പേർ കൊല്ലപ്പെട്ട കലാപത്തിൽ 1,118 പേർക്കാണ് പരിക്കേറ്റത്. 33 പേരെ കാണാതായതായും അവകാശികളില്ലാത്ത 96 മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചതായും അധികൃതർ അറിയിച്ചു.
4,786 വീടുകളും 386 ആരാധനാലയങ്ങളും ഉൾപ്പെടെ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. 5,172 തീവെപ്പ് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. കലാപത്തിന്റെ തുടക്കം മുതൽ 5,668 ആയുധങ്ങളാണ് സംസ്ഥാന ആയുധപ്പുരയിൽ നിന്ന് കൊള്ളയടിക്കപ്പെട്ടത്. ഇതിൽ 1,329 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. കൂടാതെ15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകൾ പറയുന്നു.
ഇംഫാൽ-ചുരാചന്ദ്പൂർ റോഡിൽ ഒരു കിലോമീറ്ററോളം വരുന്ന ഫൗഗക്‌ചാവോ ഇഖായ്, കാങ്‌വായ് ഗ്രാമങ്ങൾക്കിടയിൽ സ്ഥാപിച്ച ബാരിക്കേഡുകളും വ്യാഴാഴ്ച നീക്കം ചെയ്തു.
അതിനിടെ, വംശീയ അക്രമത്തെക്കുറിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനാഷണൽ മെയ്‌റ്റിസ് ഫോറം (ഐ.എം.എഫ്) സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി മണിപ്പൂർ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.