ബംഗളൂരുവിൽ നടന്ന മുസ്‍ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട് ഉദ്ഘാടനം ചെയ്യുന്നു 

യൂത്ത് ലീഗിനെ ദേശീയതലത്തിൽ ശക്തിപ്പെടുത്താൻ ജയ്പൂരില്‍ 'ചിന്തന്‍ മിലന്‍' നടത്തും

ബംഗളൂരു: ദേശീയതലത്തില്‍ മുസ്ലിം യൂത്ത് ലീഗിനെ ശക്തിപ്പെടുത്താൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് ദേശീയ കമ്മിറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടിവ് യോഗം ബംഗളൂരുവില്‍ സമാപിച്ചു.17 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന 'യൂത്ത് ലീഗ് ദേശീയ യുവ ചിന്തന്‍മിലന്‍' നവംബര്‍ 19, 20 തീയതികളില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നടത്താൻ തീരുമാനിച്ചു. ദേശീയ തലത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് 'യൂത്ത് ലീഗ് ചിന്തന്‍ മിലന്‍' അന്തിമരൂപം നല്‍കും.

പൗരത്വ നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക, 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ പരിരക്ഷ ഗ്യാന്‍വാപി മസ്ജിദ് അടക്കമുള്ള രാജ്യത്തെ ആരാധനാലയങ്ങള്‍ക്കും ഉറപ്പാക്കുക, വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിയമനിർമാണം നടത്തുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫാഷിസവും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം സഹായിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിം പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി മുസ്ലിം ലീഗ് വഹിച്ച പങ്ക് മഹത്തരമാണെന്ന് ബോധ്യപ്പെടുന്നതാണ് വര്‍ത്തമാനകാലമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് ആസിഫ് അന്‍സാരി അധ്യക്ഷത വഹിച്ചു.

ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി.കെ. സുബൈര്‍, കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജാവീദുല്ല, ജനറല്‍ സെക്രട്ടറി ഇബ്രാഹിം ജെ ഖോട്ട, ട്രഷറര്‍ സയ്യിദ് ആരിഫ്, എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു സ്വാഗതവും ട്രഷറര്‍ അന്‍സാരി മതാര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - A 'Chintan Milan' will be held in Jaipur to strengthen the youth league nationally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.