സെബി മേധാവിയെ പുറത്താക്കണം; ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ ആഗസ്റ്റ് 22ന് പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സെബി മേധാവി മാധബി പുരി ബുച്ചിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭവുമായി കോൺഗ്രസ്. ആഗസ്റ്റ് 22ന് ഇ.ഡി ഓഫീസ് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി മേധാവി മാധബി പുരി ബുച്ചിനെ പുറത്താക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

ഇതിനൊപ്പം വിഷയത്തിൽ ജെ.പി.സി അന്വേഷണവും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. ഇന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടേയും പി.സി.സി പ്രസിഡന്റുമാരുടേയും യോഗം വിളിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ ഹിൻഡൻബർഗ് വിഷയം ചർച്ചയായെന്നും തുടർന്ന് പ്രക്ഷോഭം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.

പ്രധാനമന്ത്രിക്കും തട്ടിപ്പിൽ പങ്കുണ്ട്. ജെ.പി.സി അന്വേഷണം നടത്തിയാൽ മാത്രമേ ഇതൊക്കെ പുറത്ത് വരു. സെബി അദാനിക്ക് വേണ്ടി വിട്ടുവീഴ്ചകൾ നടത്തിയെന്നത് ഗൗരവകരമായ കാര്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.

Tags:    
News Summary - Adani-Hindenburg row: Cong calls nationwide protest on August 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.