അരവിന്ദ് കെജ്രിവാൾ

കെജ്രിവാളിനെ രണ്ട് ദിവസം ജയിലിനുള്ളിൽ ചോദ്യംചെയ്ത് സി.ബി.ഐ

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലുള്ളിൽവച്ച് സി.ബി.ഐ ചോദ്യംചെയ്തെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയും തുടർന്ന് ചൊവ്വാഴ്ചയും ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നാണ് വിവരം. വിചാരണ കോടതി നൽകിയ ജാമ്യം ഹൈകോടതി തടഞ്ഞ നടപടിയെ ചോദ്യംചെയ്ത് നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നടപടി.

സി.ബി.ഐക്കെതിരെ രംഗത്തുവന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്, കെജ്രിവാളിനെതിരെ കേന്ദ്ര ഏജൻസി വ്യാജ കേസുണ്ടാക്കുകയാണെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചു. കെജ്രിവാളിനെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിയമനടപടികളെ അട്ടിമറിക്കുകയാണ്. ബി.ജെ.പിയുടെ അതിക്രമം രാജ്യത്തെ ജനം കാണുന്നുണ്ടെന്നും ഇത്തരം സാഹചര്യത്തിൽ എങ്ങനെ നീതി ലഭിക്കുമെന്നും സഞ്ജയ് സിങ് ചോദിച്ചു.

ജൂൺ 20നാണ് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടുത്ത ദിവസം താൽക്കാലികമായും ചൊവ്വാഴ്ച പൂർണമായും ഹൈകോടതി ജാമ്യം തടഞ്ഞു. വിചാരണ കോടതിയുടെ നടപടിയിൽ പിഴവുണ്ടെന്നും കേസിൽ മനസ്സിരുത്തിയില്ലെന്നും ഹൈകോടതി വിമർശിച്ചു. ഹൈകോടതി നടപടിയെ ചോദ്യംചെയ്ത് കെജ്രിവാളിന്‍റെ അഭിഭാഷകൻ നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങി.

Tags:    
News Summary - Arvind Kejriwal questioned by CBI twice this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.