കൊൽക്കത്ത: കോവിഡിന്‍റെ അതിവേഗ വ്യാപനത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. സ്വകാര്യ, സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ മാത്രം വെച്ച് പ്രവർത്തിക്കും. ഒമിക്രോണിന്‍റെ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
നിലവിൽ രാത്രി 10 മണി മുതൽ രാവിലെ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തൽ കുളങ്ങൾ, ജിമ്മുകൾ, ബ്യൂട്ടിപാർലറുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ നാളെ മുതൽ പ്രവർത്തിക്കില്ല. ശനിയാഴ്ച മാത്രം 4,512 പുതിയ കോവിഡ് കേസുകളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്.
തിയറ്ററുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിപ്പിക്കാം. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാളുകളും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് വരെ നടത്താം. കല്ല്യാണങ്ങളിലും മറ്റ് സാമൂഹിക പരിപാടികളിലും 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.
ബംഗാളിൽ ഇതുവരെ 20 ഒമിക്രോൺ കേസുകളാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ കോവിഡ് കേസുകൾ 13,300 കടന്നു. കോവിഡ് വ്യാപന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബംഗാൾ. ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയും കേരളയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.