ബിൽക്കീസ്‌ ബാനു കേസിൽ കൊടുംകുറ്റവാളികൾക്ക് മോചനം: സർക്കാർ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ ബൃന്ദ കാരാട്ട്‌

ന്യൂഡൽഹി: ഗുജറാത്തിലെ മുസ്‍ലിം വംശഹത്യക്കിടെ മൂന്ന്‌ വയസ്സുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്‌ത ബിൽക്കീസ്‌ ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത്‌ സർക്കാർ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. അപലപനീയമായ ഉത്തരവ്‌ ഗുജറാത്ത്‌ സർക്കാർ ഉടൻ പിൻവലിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.

ബലാത്സംഗം, കുട്ടബലാത്സംഗവും കൊലപാതകവും എന്നീ കേസുകളിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടവർക്ക്‌ ശിക്ഷായിളവ്‌ നൽകില്ലെന്നുള്ള ഗുജറാത്ത്‌ സർക്കാരിന്റെ 2014ലെ വിജ്ഞാപനത്തിന്റെയും കേന്ദ്രസർക്കാർ ഉത്തരവിന്റെയും ലംഘനമാണ്‌ നടപടി. സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന്‌ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്‌ എന്ത്‌ വിലയാണുള്ളത്‌? അദ്ദേഹത്തിന്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്രിമിനലുകളുമായി കുറ്റകരമായ സഹകരണത്തിലാണ്‌. ബി.ജെ.പിയുടേത്‌ തികഞ്ഞ കാപട്യമാണെന്നും ബൃന്ദ പറഞ്ഞു.

സുപ്രധാന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ബിൽക്കീസ് ബാനു കേസിൽ 11 കുറ്റവാളികളെ ശിക്ഷ തീരുംമുമ്പേ ഗുജറാത്ത് സർക്കാർ ജയിലിൽനിന്ന് വിട്ടയച്ചത്. ബലാത്സംഗ കേസിലെ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ തടങ്കൽ കാലാവധി കുറച്ചുകൊടുക്കാൻ പാടില്ലെന്നാണ് ചട്ടം. 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ അർഹരായ തടവുകാരുടെ ശിക്ഷ കാലാവധി ഇളവുചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയിരുന്നു.

ജീവപര്യന്ത തടവുകാരെയും ബലാൽത്സംഗ കുറ്റവാളികളെയും ശിക്ഷ ഇളവിന് പരിഗണിക്കരുതെന്ന് ഇതിൽ വ്യക്തമായി പറയുന്നുണ്ട്. നല്ല നടപ്പുകാർ, പ്രായം ചെന്നവർ തുടങ്ങി ദയ അർഹിക്കുന്നവരെ മാത്രമാണ് പരിഗണിക്കേണ്ടത്. 14 വർഷമായി ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ ഒരാൾ നൽകിയ അപേക്ഷയിൽ സുപ്രീംകോടതി നൽകിയ ഉപദേശം പ്രയോജനപ്പെടുത്തിയാണ് 11 പേരെയും ബി.ജെ.പി സർക്കാർ മോചിപ്പിച്ചത്. കോടതി പറഞ്ഞത് ഇവരെ മോചിപ്പിക്കണമെന്നല്ല. അപേക്ഷ സംസ്ഥാന സർക്കാർ പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കണമെന്നു മാത്രമായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി ഇരകൾ കടുത്ത ഭയാശങ്കയോടെ ജീവിക്കുമ്പോൾ തന്നെയാണ് ഭരണകൂട സ്വാധീനമുള്ള 11 കുറ്റവാളികൾ ജയിലിൽനിന്ന് ഇറങ്ങിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽകീസ് ബാനു, ഭർത്താവ് യാക്കൂബ് റസൂൽ, അഞ്ച് മക്കൾ എന്നിവർ ജീവഭയത്താൽ ഇപ്പോഴും ഒളിവു ജീവിതത്തിലാണ്. അവർക്ക് പലേടത്തേക്കും മാറിത്താമസിക്കേണ്ടി വരുന്നു. ഇവരുടെ ഒരു മകളും ആറു ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്.

കുറ്റവാളികളുടെ ദുഃസ്വാധീനം, പ്രതികാര സാധ്യത തുടങ്ങി പല കാര്യങ്ങൾ കേസിന്റെ തുടക്കം മുതൽ വ്യക്തമാണ്. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും ഭയാനക സംഭവങ്ങളിലൊന്നിലെ കുറ്റവാളികളാണ് ബി.ജെ.പി സർക്കാറിന്റെ പ്രത്യേക താൽപര്യത്തിൽ പുറത്തിറങ്ങിയത്. കേസിന്റെ വിചാരണ സുപ്രീംകോടതി നിർദേശ പ്രകാരം ഗുജറാത്തിന് പുറത്ത് മുംബൈയിലായിരുന്നു.

സുപ്രീംകോടതിയുടെ ഉപദേശം മറയാക്കി കുറ്റവാളികളെ ജയിലിൽനിന്ന് ഇറക്കിവിട്ട ബി.ജെ.പി സർക്കാർ ബിൽകീസ് ബാനു കേസിലെ സുപ്രീംകോടതി നിർദേശം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതി പറഞ്ഞ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ജോലി നൽകണമെന്നും വീട് നിർമിച്ചു നൽകണമെന്നുമുള്ള സുപ്രീംകോടതി നിർദേശം കാറ്റിൽ പറന്നു.

വാദികൾ അകത്തേക്കും പ്രതികൾ പുറത്തേക്കും എന്ന രീതിയിലാണ് ഇന്ന് ഗുജറാത്ത് വംശഹത്യ കേസുകളുടെ ഗതിമാറ്റം. ഡി.ജി. വൻസാര അടക്കം ഒരുപറ്റം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരത്തേ ജയിൽ മോചിതരായിരുന്നു. അതേസമയം, ഇരകൾക്കുവേണ്ടി ശബ്ദിച്ച ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവർ ജയിലിലാണ്.

Tags:    
News Summary - Brinda Karat Slams Modi Over Release of Bilkis Bano Case Convicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.