ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ജാഗ്രത നിർദേശം; സുരക്ഷ ശക്തമാക്കി ബി.എസ്.എഫ്

ന്യൂഡൽഹി: പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). രണ്ട് ദിവസത്തേക്ക് അതിജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. അതിർത്തിയിൽ പരിശോധന ശക്തമാക്കുമെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബി.എസ്.എഫ് ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി വ്യക്തമാക്കി.

ലോകത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ കര അതിർത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. 4,096.70 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. ഇന്ത്യയിലെ അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ളവയാണ്.

അസം 263 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററും മിസോറാം 318 കിലോമീറ്ററും മേഘാലയ 443 കിലോമീറ്ററും പശ്ചിമ ബംഗാൾ 2,216.70 കിലോമീറ്ററും അതിർത്തി പങ്കിടുന്നു. അതേപോലെ, മൈമെൻ സിങ്, ഖുൽന, രാജ്ഷാഹി, രംഗ്പൂർ, സിൽഹെറ്റ്, ചിറ്റഗോങ് എന്നിവയാണ് അതിർത്തി പങ്കിടുന്ന ബംഗ്ലാദേശ് ഡിവിഷനുകൾ.

സംവരണ വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം അന്ത്യശാസനം നൽകിയത്. ഇതിന് പിന്നാലെ പ്രധാനപദത്തിൽ നിന്ന് രാജിവെച്ച ശൈഖ് ഹസീനയും സഹോദരി ശൈഖ് റഹാനയും സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തി. ഇന്ത്യയിൽ നിന്ന് ശൈഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

ശൈഖ് ഹസീന രാജ്യംവിട്ടതോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് കരസേന മേധാവി ജനറൽ വഖാർ ഉസ് സമാൻ, ഭരണ നിർവഹണത്തിന് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കർഫ്യൂവിന്‍റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും ഇന്ന് രാത്രിയോടെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ജനറൽ വഖാർ ഉസ് സമാൻ വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്‍റ് മുഹമ്മദ് ശിഹാബുദ്ദീനുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി. ഇടക്കാല സർക്കാർ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയെന്നും മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണത്തിൽ പങ്കാളിത്തം ഉണ്ടായിരിക്കും.

പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാമെന്ന് വാക്കു നൽകുന്നു. പൗരന്മാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. അക്രമം അവസാനിപ്പിക്കാൻ സൈന്യത്തോട് സഹകരിക്കണം. സൈന്യവുമായി സഹകരിക്കുകയാണെങ്കിൽ ഒന്നിച്ച് പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണാൻ സാധിക്കും. അക്രമത്തിലൂടെ നമുക്കൊന്നും നേടാനാവില്ലെന്നും ജനറൽ വഖാർ ഉസ് സമാൻ വ്യക്തമാക്കി.

ബംഗ്ലാദേശി​ന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ആവശ്യപ്പെട്ടത്.

Tags:    
News Summary - BSF issues high alert on Bangladesh-India border, security increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.