കമിതാക്കളെ വിഷം നൽകി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; വീട്ടുകാർ അറസ്റ്റിൽ

ന്യൂഡൽഹി; ചത്തീസ്ഗഢിൽ കമിതാക്കളായ യുവാവിനേയും യുവതിയേയും വീട്ടുകാർ വിഷം നൽകി കൊലപ്പെടുത്തി. ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊന്ന് മൃതദേഹം കത്തിക്കുകയായിരുന്നു.

ദുർഗ് ജില്ലയിലെ കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി(21), ഐശ്വര്യ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ശ്രീഹരിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവാഹം എതിർത്തതോടെ ഇരുവരും കഴിഞ്ഞമാസം ഒളിച്ചോടി. തുടര്‍ന്ന് ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവരെ ചെന്നൈയിൽ നിന്ന് കണ്ടെത്തി.

ഒരു സംഘം പൊലീസ് സ്ഥലത്തെത്തി ഒക്ടോബര്‍ ഏഴിന് ഇവരെ തിരികെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തു. ശനിയാഴ്ച രാത്രി, ഇവരുടെ വീടുകളില്‍ എന്തോ അസ്വാഭാവികമായി നടക്കുന്നത് വീടിന് സമീപത്ത് പട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകം പുറത്തുവരുന്നത്.

ഇരുവരേയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊലീസ് നടത്തിയ തെരച്ചലില്‍ പാതി കത്തിയ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭിലായ് നഗര്‍ സി.എസ്.പി. അജിത് യാദവ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.