ഗോവ: കോണ്‍ഗ്രസിന് തിരിച്ചുവരവ്

പനാജി: ഗോവയില്‍ വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസിന് തിരിച്ചുവരവ്. ആറിലൊതുങ്ങുമെന്ന പ്രവചനങ്ങള്‍ എഴുതിത്തള്ളി 40ല്‍ 17 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പിയെ 13ലും, ഭീഷണിയാകുമെന്ന് കരുതിയ ആം ആദ്മി പാര്‍ട്ടിയെ വട്ടപ്പൂജ്യത്തിലും തളച്ചാണ് കോണ്‍ഗ്രസിന്‍െറ നേട്ടം.  

ബി.ജെ.പി വിമതന്‍ സുഭാഷ് വെലിങ്കറുടെ ഗോവ സുരക്ഷാ മഞ്ചും ശിവസേനയും ചേര്‍ന്ന് മത്സരിച്ച മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിക്ക് (എം.ജി.പി) മൂന്ന് സീറ്റാണ് കിട്ടിയത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്ന് സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും ജയിച്ചു. മൂന്ന് സ്വതന്ത്രരും വിജയം കണ്ടു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറാണ് ഇത്തവണ തോല്‍വി അറിഞ്ഞ പ്രമുഖന്‍. മാന്‍ഡ്രേം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ദയാനന്ദ് രഘുനാഥ് സോപതെയോട്  7,119 വോട്ടിനായിരുന്നു തോല്‍വി.

ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ്കോ ഡിസൂസ  6,800ലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തിന് മാപ്പൂസയില്‍ ജയിച്ചു. എം.ജി.പിയുടെ വിനോദ് ഫഡ്കെയായിരുന്നു പ്രധാന എതിരാളി. മുന്‍ മുഖ്യമന്ത്രിമാരായ ദിഗമ്പര്‍ കാമത്ത് (മഡ്ഗാവില്‍ 4,176 വോട്ടിന്‍െറ ഭൂരിപക്ഷം), ലൂയിസിഞ്ഞൊ ഫലേരിയൊ (നവെലിമില്‍ 2,478 വോട്ടിന്‍െറ ഭൂരിപക്ഷം), പ്രതാപ് സിങ് റാണ (പോറിയമില്‍ 4,066 വോട്ടിന്‍െറ ഭൂരിപക്ഷം), വില്‍ഫ്രഡ് ഡിസൂസ (നുവെമില്‍ 5,660 വോട്ടിന്), രവി നായിക് (പോണ്ടയില്‍ 3,010 വോട്ടിന്) എന്നിവരാണ് ജയമറിഞ്ഞ കോണ്‍ഗ്രസിലെ പ്രമുഖര്‍. എന്‍.സി.പിയുടെ ചര്‍ച്ചില്‍ അലിമാവൊ ജയിച്ച ബെനൗലിം മണ്ഡലമൊഴികെ ആപ്പിന് രണ്ടാം സ്ഥാനത്തുപോലും എത്താനായില്ല. 

അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എല്‍വിസ് ഗോമസിന് കുങ്കോളിമില്‍, കോണ്‍ഗ്രസിനും സ്വതന്ത്രനും ബി.ജെ.പിക്കും പിറകില്‍ നാലാം സ്ഥാനത്തത്തൊനേ കഴിഞ്ഞുള്ളൂ. 6.3 ശതമാനം വോട്ടുകളാണ് ഗോവക്കാര്‍ ആപ്പിന് നല്‍കിയത്. 

Tags:    
News Summary - con-bjp fight in goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.