മുംബൈ: മഹാരാഷ്ട്രയിലെ അകോല, അഹ്മദ്നഗർ, കോലാപുർ, സത്താറ എന്നിവിടങ്ങളിലുണ്ടായ കലാപങ്ങൾ ആസൂത്രിതമെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെ (എ.പി.സി.ആർ) വസ്തുതാന്വേഷണ സമിതി. കഴിഞ്ഞ ശനിയാഴ്ച രാത്രി സത്താറയിലെ പുസേസാവലി ഗ്രാമത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ വസ്തുതാന്വേഷണത്തിലെ കണ്ടെത്തലാണിത്.
അകോല, അഹ്മദ്നഗർ, കോലാപുർ, സത്താറ കലാപങ്ങൾക്ക് സമാനതകളുണ്ടെന്നും സമിതി അംഗങ്ങൾ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ ആദ്യം പ്രകോപനപരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു, പിന്നാലെ അതിനെതിരെ പരാതി, ജനം ഒത്തുകൂടുന്നു, പ്രത്യേക സമുദായത്തിന്റെ ആരാധനാലയങ്ങൾ, വീടുകൾ, കടകൾ ആക്രമിക്കപ്പെടുന്നു.
ഇതേരീതിയിലാണ് ഇവിടങ്ങളിൽ കലാപം നടന്നത്. ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ഇരയായവർക്കെതിരെയാണ് കേസുകൾ വരുന്നത്. ആക്രമണകാരികൾക്കെതിരെ ‘അജ്ഞാതർ’ എന്നുപറഞ്ഞാണ് കേസുകളെടുക്കുന്നത്. ഇന്റലിജൻസ് വിഭാഗത്തിന്റെ പരാജയവും പൊലീസിന്റെ അവഗണന മനോഭാവവും കലാപങ്ങൾക്ക് വഴിയൊരുക്കിയതായും വസ്തുതാന്വേഷണ സമിതി അംഗങ്ങൾ പറയുന്നു.
ഈ കലാപങ്ങളുടെ ദുരിതംപേറുന്നത് ന്യൂനപക്ഷ സമുദായം മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി മുംബൈ നേതാവ് ശാക്കിർ ശൈഖ് ചൂണ്ടിക്കാട്ടി. തുടർച്ചയായി കലാപങ്ങളുണ്ടാകുന്നത് യാദൃച്ഛികമല്ലെന്ന് ഡോ. സലിം ഖാൻ പറഞ്ഞു. വർഗീയ കലാപങ്ങൾക്കെതിരെ ശാഹീൻബാഗ് മാതൃകയിൽ ജനകീയപ്രതിഷേധം വേണമെന്നും സർക്കാർ വർഗീയലഹളവിരുദ്ധ നിയമം കൊണ്ടുവരണമെന്നും പ്രമുഖ അഭിഭാഷകൻ യൂസുഫ് മച്ചല്ല ആവശ്യപ്പെട്ടു.
അടുത്ത നിയമസഭ സമ്മേളനത്തിനുമുമ്പ് നിയമത്തിന്റെ കരട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്താറ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ആവശ്യപ്പെട്ടു. അസ്ലം ഗാസിയാണ് വസ്തുതാന്വേഷണ സമിതിയെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.