ന്യൂഡൽഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ലാഘവത്തോടെ കൈകാര്യംചെയ്ത സംഭവത്തെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളക്ക് പരാതി നല്‍കി.
ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ അംഗീകരിക്കുന്നുണ്ടോയെന്ന കെ. സുധാകരന്റെ ചോദ്യത്തിന് തന്റെ പേരിൽ രേഖാമൂലം നൽകിയ മറുപടി തന്റേതല്ലെന്നു വ്യക്തമാക്കി മീനാക്ഷി ലേഖി രംഗത്തുവന്നിരുന്നു. താൻ ഒപ്പിടാത്ത മറുപടി എങ്ങനെ തന്റെ പേരിൽ വന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മീനാക്ഷി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും പരാതി നൽകി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റേതായിരുന്നു ഉത്തരമെന്നും സാങ്കേതികപ്പിഴവു മൂലം മന്ത്രിയുടെ പേരു മാറിപ്പോയതാണെന്നും പിന്നീട് കേന്ദ്രം വിശദീകരിക്കുകയുണ്ടായി.
മീനാക്ഷി ലേഖി നടത്തിയ പരസ്യപ്രസ്താവന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഇല്ലാത്തതിന്റെ പ്രത്യക്ഷമായ തെളിവാണെന്നും പാർലമെന്റിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന ഒന്നാണെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ, രമ്യ ഹരിദാസ് എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.