ന്യൂഡൽഹി: കുറ്റങ്ങളൊന്നും ചുമത്താതെ തന്നെ ഒരാളെ തടങ്കലിൽ വെക്കാൻ അനുവദിക്കുന്ന ദേശീയ സുരക്ഷ നിയമത്തിനു (എൻ.എസ്.എ) കീഴിൽ രജിസ്റ്റർ ചെയ്ത കേസുകൾ പുനഃപരിശോധിക്കാൻ ഡൽഹി ഹൈകോടതിയിലെ മൂന്നു ജഡ്ജിമാർ ഉൾപ്പെടുന്ന ഉപദേശക സമിതിക്ക് രൂപംനൽകി ആഭ്യന്തര മന്ത്രാലയം. ദേശീയ സുരക്ഷക്കോ ക്രമസമാധാനത്തിനോ ഭീഷണിയാണെന്നു ബോധ്യപ്പെട്ടാൽ കുറ്റങ്ങളൊന്നും ചുമത്താതെ തന്നെ ഒരു വ്യക്തിയെ 12 മാസങ്ങളോളം കരുതൽ തടങ്കലിൽ വെക്കാൻ അനുവദിക്കുന്നതാണ് ദേശീയ സുരക്ഷ നിയമം.
1980ലെ നിയമത്തിലെ സെക്ഷൻ ഒമ്പതു പ്രകാരമാണ് ഉപദേശക സമിതി രൂപവത്കരിച്ചിരിക്കുന്നത്. ജസ്റ്റിസ് യോഗേഷ് ഖന്നയാണ് സമിതി ചെയർമാൻ. ജസ്റ്റിസുമാരായ ചന്ദ്ര ധാരി സിങ്, രജനിഷ് ഭട്നാഗർ എന്നിവർ ഉന്നതാധികാര സമിതി അംഗങ്ങളാകും. തടങ്കലിലുള്ളയാൾക്ക് നിരപരാധിത്വം തെളിയിക്കാൻ ഉപദേശക സമിതിക്കു മുമ്പാകെ അപ്പീൽ ബോധിപ്പിക്കാനാകും. എന്നാൽ, വിചാരണക്കിടെ അഭിഭാഷകനെ അനുവദിക്കില്ല.
ഓരോ എൻ.എസ്.എ തടവുകാരന്റെയും കാര്യത്തിൽ ബന്ധപ്പെട്ട സർക്കാർ, തടങ്കലിൽവെച്ച തീയതി മുതൽ മൂന്നാഴ്ചക്കകം ഏത് കാരണത്താലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപദേശക സമിതിക്ക് മുമ്പാകെ രേഖകൾ സമർപ്പിക്കണം.
ഉപദേശക സമിതി ഈ രേഖകൾ പരിഗണിച്ച്, തടവുകാരന്റെ വാദം കേട്ടശേഷം ബന്ധപ്പെട്ട വ്യക്തിയെ തടങ്കലിൽ വെച്ച തീയതി മുതൽ ഏഴാഴ്ചക്കകം റിപ്പോർട്ട് സർക്കാറിന് കൈമാറേണ്ടതുണ്ട്. തടങ്കലിൽ വെക്കാൻ മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് റിപ്പോർട്ടിൽ സമിതി വ്യക്തമാക്കണം. സമിതി റിപ്പോർട്ട് അനുസരിച്ച് ഒരാൾ കുറ്റക്കാരനെങ്കിൽ സർക്കാറിന് ഉചിതമായ കാലയളവിലേക്ക് തടങ്കൽ വെക്കാം, അല്ലാത്തപക്ഷം തടവുകാരനെ വിട്ടയക്കേണ്ടതുണ്ട്. തടങ്കലിലായ ഒരാളെ മൂന്നു മാസത്തിൽ കൂടുതൽ സമയം ഉപദേശക സമിതിയുടെ അഭിപ്രായം തേടാതെ തന്നെ ജയിലിൽ വെക്കാം. എന്നാൽ, ഇത് ആറു മാസത്തിൽ കൂടരുതെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
2020ൽ സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം 2017ലും 2018ലുമായി രാജ്യത്തുടനീളം 1200 പേർ എൻ.എസ്.എ നിയമത്തിനു കീഴിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണ് ഏറ്റവും കൂടുതൽ പേർ തടങ്കലിലുള്ളത്. 2019 മുതൽ എൻ.എസ്.എ തടവുകാരെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.