ഇത് ഹോം-എവേ ടീമുകളുടെ ബേസ്ബാൾ മത്സരമല്ലെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കു; ജോ ബൈഡനെ പരിഹസിച്ച് രാജ്ദീപ് സർദേശായി

തെൽഅവീവ്: അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിച്ച് ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിൽ നടത്തിയ വോമാക്രമണത്തിനു പിന്നാലെ ഇസ്രായേലിന്‍റെ പക്ഷംചേർന്ന് സംസാരിച്ച യു.എസ് പ്രസിഡന്‍റ് ജോ ബൈഡനെ പരിഹസിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി.

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ചയാണ് ബൈഡൻ തെൽ അവീവിലെത്തിയത്. 'ആക്രമണത്തിന് പിന്നിൽ നിങ്ങളല്ല, അവരായിരിക്കും എന്നാണ് തോന്നുന്നത്'-ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് പറഞ്ഞു. ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും ഏറെ രോഷംകൊള്ളിച്ചുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഇത് ഹോം-എവേ ടീമുകളുമായുള്ള ബേസ്ബാൾ മത്സരമല്ലെന്ന് ആരെങ്കിലും ബൈഡനെ ഓർമപ്പെടുത്തേണ്ടിവരുമെന്ന് രാജ്ദീപ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ടത് മറ്റേ ടീം ചെയ്തതു പോലെ തോന്നുന്നു എന്നാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറയുന്നത്. ഇത് ഹോം, എവേ ടീമുകളുമായുള്ള ബേസ്ബാൾ മത്സരമല്ല, മനുഷ്യജീവനാണ് നഷ്ടപ്പെട്ടതെന്ന് ആരെങ്കിലും യു.എസ് പ്രസിഡന്‍റിനെ ഓർമപ്പെടുത്തേണ്ടിവരും. ഇസ്രായേലും ഫലസ്തീനും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, നിഷേധിക്കാനാവാത്ത ഒരു വസ്തുതയുണ്ട്; ആരോഗ്യ ജീവനക്കാർ ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീനികൾ മരിച്ചുവീണു. അവരുടെ ജീവിതം പ്രധാനമാണ്, അതുപോലെ തന്നെ സാധാരണ ജനങ്ങളുടെ ജീവിതവും’ -രാജ്ദീപ് കുറിച്ചു.

ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ബൈഡൻ ഉപദേശിച്ചിരുന്നു. സംഭാഷണത്തിനിടെ, ഹമാസിനെ ഐ.എസ് ഭീകരരോടാണ് നെതന്യാഹു ഉപമിച്ചത്. ബൈഡനാണ് യഥാർഥ സുഹൃത്ത് എന്നും യുദ്ധഘട്ടത്തിൽ ഇസ്രായേൽ സന്ദർശിക്കാൻ കാണിച്ച മനസ്സ് അദ്ദേഹത്തിന്റെ അഗാധ സ്നേഹമാണ് കാണിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ അറബ് നേതാക്കൾ ബൈഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. വ്യോമാക്രമണത്തിൽ തകർന്ന അൽ അഹ്‍ലി ആശുപത്രി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരുടെ ശരീരഭാഗങ്ങൾ പരതിക്കൊണ്ടിരിക്കുകയാണ് ഉറ്റവരെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Rajdeep Sardesai mocks Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.