ആര്‍.എന്‍. നായക്, ഗുണ്ടാനേതാവ് ബന്നാജെ രാജ

ബി.ജെ.പി നേതാവിനെ കാറില്‍ വെടിവെച്ചു കൊന്ന കേസിൽ ഗുണ്ടാനേതാവ് ബന്നാജെ രാജ കുറ്റക്കാരനെന്ന് കോടതി

ബംഗളൂരു: ബി.ജെ.പി നേതാവും വ്യവസായിയുമായിരുന്ന ആര്‍.എന്‍. നായകിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ബന്നാജെ രാജയും മറ്റ് ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് ബെളഗാവിയിലെ പ്രത്യേക കോടതി കണ്ടെത്തി. കര്‍ണാടക സംഘടിത കുറ്റകൃത്യ നിയമത്തിനു വേണ്ടിയുള്ള പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2013ലാണ് ഉത്തര കന്നട ജില്ലയിലെ അങ്കോളയില്‍ വെച്ച് ആര്‍.എന്‍. നായക് കൊല്ലപ്പെട്ടത്. ഉഡുപ്പി ജില്ലയിലെ മാല്‍പെ സ്വദേശിയായ ബന്നാജെ രാജ വ്യവസായികളില്‍ നിന്ന് ഹഫ്ത പിരിക്കുന്നത് (ഗുണ്ടാ പണം) പതിവായിരുന്നു. ഇത്തരത്തില്‍ ആര്‍.എന്‍. നായകിനോട് മൂന്നു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍, പണം കൊടുക്കാന്‍ നായക് തയാറായില്ല. ഇതേത്തുടര്‍ന്ന് 2013 ഡിസംബറില്‍ കാറില്‍ വെച്ച് നായകിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കേസില്‍ ബന്നാജെ രാജയാണ് മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തി.

കര്‍ണാടക സംഘടിത കുറ്റകൃത്യ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിത്. 2013ല്‍ പൊലീസ് സമര്‍പ്പിച്ച 500 പേജുകളുള്ള കുറ്റപത്രത്തില്‍ ബന്നാജെ രാജ ഉള്‍പ്പെടെ 16 പേരെയാണ് പ്രതിചേര്‍ത്തത്.

ഏഴു വര്‍ഷം നീണ്ട വിചാരണക്കിടെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമായ കെ. അണ്ണാമലെ, എ.ഡി.ജി.പി പ്രതാപ് റെഡ്ഡി, മുന്‍ ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവു എന്നിവരുള്‍പ്പെടെ 210 സാക്ഷികളെ ചോദ്യം ചെയ്തു. മൂന്നു പേര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കുറ്റക്കാരല്ലെന്ന് കോടതി വിലയിരുത്തി.

കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബന്നാജെ രാജ 18 വര്‍ഷത്തോളം ഒളിവിലായിരുന്നു. 2009ല്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. അവസാനം 2015ല്‍ മൊറോക്കോയില്‍ വെച്ചാണ് ഇന്‍റര്‍പോള്‍ രാജയെ പിടികൂടുന്നത്.

Tags:    
News Summary - RN Nayak murder: Gangster Bannanje Raja found guilty by Karnataka court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.