ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ സമ്മർദ്ദം അറിയാൻ താൽപര്യമുള്ളവർക്ക് തന്റെ കസേര വിട്ടുനൽകാൻ തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. കഴിഞ്ഞ ദിവസം കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകനോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് കൂറുമാറിയ എം.എൽ.എമാർക്ക് സ്പീക്കർ അയോഗ്യത കൽപ്പിക്കാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് കേസ് അഭിഭാഷകൻ നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
കോടതിയോട് നിർദേശിക്കാതെ ഇവിടെ വന്ന് കോടതി മാസ്റ്റർമാരോട് കേസ് ഏത് തീയതിക്ക് വെക്കണമെന്ന് നിങ്ങൾ പറയാത്തതെന്താണ്. കോടതി സമയത്ത് എല്ലാവരും എത്രത്തോളം സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്. അത് ഇഷ്ടമാണെങ്കിൽ ദയവായി ഇന്ന് മുഴുവൻ ഇവിടെ വന്നിരിക്കു. ഇവിടെയാണ് ഇരിക്കുന്നതെങ്കിൽ നിങ്ങൾ ചിലപ്പോൾ കോടതിയിൽ നിന്നും ഇറങ്ങി ഓടുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടപടികൾ ആരംഭിച്ചപ്പോൾ എല്ലാ കേസുകൾക്കും തീയതി നിശ്ചയിക്കുമെന്നും തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ വാദം തുടരുമെന്നും ചന്ദ്രചൂഢ് അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മുൻനിർത്തി ശിവസേന ഉദ്ധവ് വിഭാഗവുമായി ബന്ധപ്പെട്ട കേസ് വേഗം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.