സ്വാതി മലിവാൾ കേസ്: കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിന് ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡൽഹി: രാജ്യസഭ എം.പിയും ആം ആദ്മി പാർട്ടി അംഗവുമായ സ്വാതി മലിവാളിനെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. തീസ് ഹസാരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സുശീൽ അനൂജ് ത്യാഗിയുടേതാണ് വിധി.

മെയ് 18നായിരുന്നു ബൈഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട കുമാറിനെ മെയ് 24ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ചാണ് ബൈഭവ് കുമാർ തന്നെ മർദിച്ചതെന്നാണ് സ്വാതി മലിവാളിന്റെ ആരോപണം. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തുവെന്നായിരുന്നു സ്വാതിയുടെ മൊഴി. മേയ് 13ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരണമാണ് സ്വാതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സ്വാതിയെ കെജ്‍രിവാളിന്റെ വീട്ടിലേക്ക് അയച്ചത് ബി.ജെ.പിയാണെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം. സ്വാതി ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും വലിയ ഗൂഢാലോചനയാണ് പുറത്തുവരുന്നത് എന്നുമാണ് എ.എ.പി നേതാവും മന്ത്രിയുമായ അതിഷിയുടെ ആരോപണം. സ്വാതി കെജ്രിവാളിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കെജ്രിവാൾ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വീട്ടി​ലില്ലാത്തതിനാൽ ബൈഭവ് കുമാറിനെ പ്രതിയാക്കുകയായിരുന്നുവെന്നും എ.എ.പി വാദിച്ചിരുന്നു. തന്നെ സ്വാതി മലിവാൾ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ച് ബൈഭവും പരാതി നൽകുകയുണ്ടായി.

Tags:    
News Summary - Swati Maliwal case: Court denies bail to Kejriwal's aide Baibhav Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.