ന്യൂഡൽഹി: തമിഴ്നാട് രാജ്യദ്രോഹികളുടെ അഭയ കേന്ദ്രമാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നഡ്ഡ. സംസ്ഥാന ഭരണകൂടവും ഡി.എം.കെയും രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് അഭയമൊരുക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
ബി.ജെ.പി തമിഴ്നാട് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ് നഡ്ഡ അഭിപ്രായ പ്രകടനം നടത്തിയത്. ഡി.എം.കെക്കെതിരായ പരാമർശത്തിൽ കൗതുകമില്ലെങ്കിലും ബി.ജെ.പിയുമായി സഹകരിച്ചുപോരുന്ന അണ്ണാ ഡി.എം.കെ സർക്കാരിനെതിരായ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുയർത്തി.
ദേശീയ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇത്തരം ശക്തികൾക്ക് കനത്ത തിരിച്ചടി നൽകണമെന്ന് നഡ്ഡ അഭിപ്രായപ്പെട്ടിരുന്നു. പ്രമുഖ വ്യക്തികൾ ബി.ജെ.പിയിൽ ചേരുന്നത് ഉറപ്പാക്കണമെന്നും പ്രാദേശിക വിഷയങ്ങളിൽ ഇടപെടണമെന്നും സംസ്ഥാന ഭാരവാഹികളോട് നഡ്ഡ ആവശ്യപ്പെട്ടു.
പരാമർശത്തിനെതിരെ ഡി.എം.കെ, കോൺഗ്രസ് അടക്കമുള്ള കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.