ന്യുഡൽഹി: സൗജന്യ റേഷൻ അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് രാജ്യസഭ എം.പി കപിൽ സിബൽ. ഇതാണോ പത്ത് വർഷത്തെ അച്ചേ ദിന്നെന്ന് അദ്ദേഹം ചോദിച്ചു.
ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്താണ്. ഇന്ത്യ റാങ്കിംഗ് നിരസിച്ചു എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ആളുകൾ പട്ടിണി കിടക്കാതിരിക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 5 വർഷത്തേക്ക് കൂടി നീട്ടുന്നു. ഇതാണോ പത്ത് വർഷത്തെ അച്ചേ ദിൻ- അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനുള്ള സർക്കാർ നീക്കം രാജ്യത്ത് തുടരുന്ന ഉയർന്ന സാമ്പത്തിക പ്രതിസന്ധിയുടെയും വർദ്ധിച്ചുവരുന്ന അസമത്വങ്ങളുടെയും സൂചനയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ 2013 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തെ മോദി നിരന്തരം എതിർത്തിരുന്നുവെന്നും 80 കോടി ഇന്ത്യക്കാരെ ഇതിനകം ഉൾക്കൊള്ളിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ മറ്റൊന്നുമില്ലെന്നും ജയ്റാം രമേശ് ആരോപിച്ചു.
ശനിയാഴ്ച ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് 80 കോടി പാവപ്പെട്ടവരെ ഉൾക്കൊള്ളുന്ന സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന സർക്കാർ അഞ്ച് വർഷത്തേക്ക് നീട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.